കോടികൾ കണ്ട് വളര്‍ന്നവനാണ്, വെള്ളാപ്പള്ളി വിമര്‍ശിച്ചത് സുകുമാരന്‍ നായരുടെ ആളായതു കൊണ്ടെന്നും ഗണേഷ് കുമാര്‍
text_fieldsകൊല്ലം: പത്തനാപുരം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പിരിച്ചുവിട്ട സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി മന്ത്രി ഗണേഷ് കുമാര്‍. താന്‍ പണം എടുത്തു എന്ന് പറയുന്നവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. കോടിക്കണക്കിന് രൂപ കണ്ട് വളര്‍ന്നവന്‍ ആണ് താന്‍. നക്കാപ്പിച്ച വാങ്ങിച്ച് ജീവിക്കേണ്ട ഗതിവന്നാല്‍ താന്‍ അന്ന് രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയന്‍ വളര്‍ത്തിയത്. ഇന്ന് താലൂക്ക് യൂണിയന് 300 കോടിയുടെ ആസ്തിയുണ്ട്. അത് കൈക്കലാക്കാനാണ് ചിലരുടെ ശ്രമം. തലപ്പത്തേക്ക് തെരഞ്ഞെടുത്ത തന്നെ പെട്ടെന്ന് മാറ്റുമ്പോള്‍ ജനാധിപത്യ ധ്വംസനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു.
'ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഞാന്‍. ഒരു ദിവസം രാവിലെ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ എനിക്ക് ഒന്നുമില്ല. ഞാന്‍ നായരുടെ മാത്രം ആളല്ല, പൊതുസ്വത്താണ്. ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന സാധാരണക്കാരനായ രാഷ്ട്രീയക്കാരനാണ്. വെള്ളാപ്പള്ളി എന്നെ വിമര്‍ശിച്ചത് സുകുമാരന്‍ നായരുടെ ആളായതു കൊണ്ടാണ്. വ്യക്തിപരമായി ഞാനുമായി യാതൊരു പ്രശ്‌നവും ഇല്ല. കഴിഞ്ഞ ആഴ്ച സുകുമാരന്‍ നായരെ കണ്ടിരുന്നു. രാജിക്കത്ത് കൊടുക്കാന്‍ ഞാന്‍ തയാറായിരുന്നു. അതു വാങ്ങാതെ എന്തിനു പുറത്താക്കി എന്ന് മനസ്സിലാകുന്നില്ല.
സമയം ഇല്ലാതിരുന്നിട്ടും അച്ഛന് നല്‍കിയ വാക്കിന്റെ പുറത്താണ് യൂണിയന്റെ ചുമതല ഏറ്റെടുത്തത്. നടപടിക്ക് പിന്നില്‍ രാഷ്ട്രീയമാണ്. എന്നെ പുറത്താക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. എനിക്കെതിരെ മത്സരിക്കാന്‍ വരുന്ന ആളിന്റെ വീട്ടില്‍ നിന്ന് രണ്ടുപേര്‍ പുതിയ കമ്മിറ്റിയില്‍ ഉണ്ട്. എന്‍എസ്എസ് സ്ഥാനം മാറ്റിയതുകൊണ്ട് മാത്രം എനിക്കെതിരെ ആരും വോട്ട് ചെയ്യില്ല. എന്നെ വോട്ട് ചെയ്ത് ജയിപ്പിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ്. ഞാന്‍ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ആരും പറയില്ല' -ഗണേഷ് കുമാര്‍ പറഞ്ഞു.
പത്മ കഫയില്‍ അഴിമതിയില്ലെന്നും ഏത് കണക്കും ആര്‍ക്കും പരിശോധിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാര്‍ പ്രസിഡന്റായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കമ്മിറ്റിയെ കഴിഞ്ഞ ദിവസമാണ് പിരിച്ചുവിട്ടത്. 19 അംഗങ്ങളുള്ള താലൂക്ക് യൂണിയനില്‍ 11 പേര്‍ റജിസ്ട്രാര്‍ക്കു രാജി നല്‍കിയിരുന്നു. ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചാണ് അംഗങ്ങള്‍ രാജി നല്‍കിയത്. കരയോഗം റജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ അഡ്‌ഹോക് കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

