'എൻ.എസ്.എസിൽ ഏകാധിപത്യ പ്രവണതകൾ അരുത്, ചരിത്രത്തിൽ ഏകാധിപതികൾ തകർന്നിട്ടേയുള്ളൂ': നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഗണേഷ് കുമാർ
text_fieldsകൊട്ടാരക്കര: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും നിലവിലെ നേതൃത്വത്തെയും ലക്ഷ്യമിട്ട് രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. എൻ.എസ്.എസിൽ ഏകാധിപത്യ രീതികൾ അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും എവിടെയായാലും ഏകാധിപതികളുടെ അന്ത്യം തകർച്ച മാത്രമാണെന്നത് ലോകചരിത്രം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിലെ അനീതി വിലയിരുത്തേണ്ടത് പൊതുസമൂഹമാണ്. മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവൻ ആളുകൾക്കുമായി തുറന്നു നൽകണം. എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് പ്രവേശനമുള്ളതുപോലെ, മന്നത്ത് ആചാര്യനെ ആദരിക്കുന്ന ഏവർക്കും സമാധിയിൽ വന്ദിക്കാൻ അവസരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.എസ്.എസിനെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണം ഗണേഷ് കുമാർ തള്ളിക്കളഞ്ഞു. തന്റെ സുഹൃത്തായ സതീശൻ സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും ഒരു കേന്ദ്രമന്ത്രി എന്ന പരിഗണന അദ്ദേഹത്തിന് നൽകണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ ഇപ്പോൾ ആവശ്യം അധികാരപ്രയോഗങ്ങളല്ല, കുറച്ചുകൂടി സ്നേഹപൂർണ്ണമായ സമീപനമാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗണേഷ് കുമാർ നിലപാട് വ്യക്തമാക്കി. പാവപ്പെട്ട രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും തുണയാകുന്ന ഭക്ഷണ വിതരണം ഏത് രാഷ്ട്രീയ പാർട്ടി നടത്തിയാലും തടയുന്നത് തെറ്റായ പ്രവണതയാണ്. കോവിഡ് കാലത്തിന് മുമ്പ് തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രികളിൽ കൃത്യമായി ഭക്ഷണം എത്തിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകുന്ന ഈ ചാരിറ്റി പ്രവർത്തനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല. ആരോഗ്യരംഗത്ത് പരിഹരിക്കേണ്ട യഥാർത്ഥ പ്രശ്നങ്ങൾ മരുന്നുകളുടെ ലഭ്യതക്കുറവും ആശുപത്രികളുടെ സൗകര്യമില്ലായ്മയുമാണ്, അത്തരം കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

