സദസ്സിൽ ആളില്ല, പരിപാടി റദ്ദാക്കുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി ഗണേഷ് കുമാർ; ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന്
text_fieldsതിരുവനന്തപുരം: സംഘാടനത്തിൽ വീഴ്ച ആരോപിച്ച് സ്വന്തം വകുപ്പിന് കീഴിലെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി കെ.ബി ഗണേഷ്കുമാർ. മോട്ടോർ വാഹനവകുപ്പ് പുതുതായി നിരത്തിലിറക്കുന്ന 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിശ്ചയിച്ചിരുന്ന കനകക്കുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മന്ത്രിയും സ്ഥലം എൽ.എൽ.എ വി.കെ പ്രശാന്തും കൃത്യസമയത്ത് തന്നെ വേദിയിലെത്തിയെങ്കിലും ചടങ്ങിന്റെ സ്ഥിതി മന്ത്രിയെ തുടക്കം മുതൽ തന്നെ അസ്വസ്ഥനാക്കിയിരുന്നു. 52 വാഹനങ്ങളും വേദിക്ക് തൊട്ടടുത്തായി നിർത്തിയിടണമെന്ന മന്ത്രിയുടെ നിർദേശത്തിന് വിരുദ്ധമായാണ് വാഹനങ്ങൾ ക്രമീകരിച്ചത്. വേദിയിലാകട്ടെ ആളുകൾ വളരെ കുറവും. സ്വാഗത പ്രസംഗം നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് അതൃപ്തി അറിയിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും കാണാമായിരുന്നു. പിന്നാലെ, മറ്റിടങ്ങളിൽ നിർത്തിയിട്ട ഏതാനും വാഹനങ്ങൾ വേദിക്കരികിലേക്ക് മാറ്റിയിട്ടു. തുടർന്ന് ഉദ്ഘാടന പ്രഭാഷണത്തിനായി എഴുന്നേറ്റശേഷമാണ് മന്ത്രി പൊട്ടിത്തെറിച്ചതും പരിപാടി റദ്ദാക്കുന്നുവെന്ന് പ്രഖ്യാപിച്ചതും.
ചടങ്ങിൽ വന്നിരിക്കുന്നത് തന്റെ പാർട്ടിക്കാരും പേഴ്സണൽ സ്റ്റാഫും ഏതാനും കെ.എസ്.ആർ.ടി.സി ജീവനക്കാരും മാത്രമാണെന്നും പുറത്തുനിന്ന് ഒരാളെ പോലും വിളിച്ചിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ പരിപാടിയായിട്ടും വകുപ്പിലെ ഉദ്യോഗസ്ഥർ പോലും എത്തിയില്ല. ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് വാങ്ങിയ 52 വാഹനങ്ങൾ കനകക്കുന്ന് കൊട്ടാരത്തിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട് മനോഹരമായി പരിപാടി നടത്തണമെന്നാണ് താൻ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ചുമതലയുള്ള ഉദ്യോഗസ്ഥന് യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കും.
കനകക്കുന്നിലെ വേദിക്ക് അരികിലേക്ക് വണ്ടി കയറ്റിയാൽ ടൈൽ പൊട്ടുമെന്ന് ഏതോ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി അറിഞ്ഞു. കാറ് കയറ്റിയാൽ ടൈൽ പൊട്ടുമെങ്കിൽ അതറിയാൻ ബന്ധപ്പെട്ട മന്ത്രിക്ക് കത്ത് കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ക്ഷമചോദിച്ച മന്ത്രി പരിപാടി മറ്റൊരു ദിവസം നടക്കുമെന്ന് അറിയിച്ച് വേദി വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

