‘ഗണേഷിന് ഒരു റോളുമില്ല, ജനറൽ ബോഡി അംഗമായി തുടരാം’; പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂനിയന്‍ പിരിച്ചുവിടലിനെക്കുറിച്ച് ജി. സുകുമാരൻ നായർ
text_fieldsകൊല്ലം: പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടതിൽ പ്രതികരണവുമായി ജി. സുകുമാരൻ നായർ. പിരിച്ചുവിടൽ സംബന്ധിച്ച് ഗണേഷ് കുമാറിന് ഒരു റോളുമില്ലെന്നും അദ്ദേഹത്തിന് ജനറൽ ബോഡി അംഗമായി തുടരാമെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ഗണേഷ് കുമാറിനെതിരെ അംഗങ്ങളെല്ലാം പറഞ്ഞത് ഒരേ ആക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജി വാങ്ങാതെ എൻ.എസ്.എസ് താലൂക്ക് യൂനിയന്‍ തന്നെ പിരിച്ചുവിട്ട സംഭവത്തിൽ മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ജി.സുകുമാരന്‍നായരുടെ അടുത്ത് രാജി നൽകാനായി ചെന്നിരുന്നെന്നും അപ്പോൾ രാജി വാങ്ങിയില്ലെന്നുമാണ് ഗണേഷ് കുമാര്‍ അതിനെതിരെ പ്രതികരിച്ചത്. എന്നാൽ, ജി.സുകുമാരന്‍ നായര്‍ പിതൃതുല്യനാണ്. അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും എൻ. എസ്.എസിലേക്ക് പെട്ടെന്നൊരു ദിവസം താന്‍ ഓടിളക്കി വന്നതല്ലെന്നും ഗണേഷ് പറഞ്ഞിരുന്നു.
‘എൻ.എസ്.എസിനെ എതിർക്കരുതെന്നത് അച്ഛൻ നൽകിയ ഉപദേശമാണ്. അത് പാലിക്കും. പത്തനാപുരത്തെ നായർ സമുദായം വോട്ട് ചെയ്താണ് എൻ.എസ്.എസ് വൈസ് പ്രസിഡന്റാക്കിയത്. ഏറ്റവും കൂടുതൽ വോട്ട് കിട്ടി ജയിച്ചയാളാണ് താൻ. ജനാധിപത്യവ്യവസ്ഥയിലാണ് എന്നെ തെരഞ്ഞെടുത്തത്. വളഞ്ഞവഴിക്ക് വന്നതല്ല. ഞാൻ മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനാണ്. എല്ലാ സമുദായവും ഒരുപോലെയാണ്. തന്നെ നിയന്ത്രിക്കാനും വിമർശിക്കാനും എല്ലാ സമുദായത്തിനും അവകാശമുണ്ട്’ - ഗണേഷ് കുമാർ പറഞ്ഞു.
രാജി നൽകാനായി താലൂക്ക് യൂനിയനിലെ പത്ത് അംഗങ്ങൾ നേരിട്ട് സുകുമാരൻ നായരെ കാണാൻ പോയിരുന്നു. എന്നാൽ, അന്ന് രാജിക്കത്തുകൾ വാങ്ങാൻ അദ്ദേഹം തയാറായില്ല. ഇവരിൽ മൂന്ന് പേർ രാജി പിൻവലിക്കാനായി എഴുതി നൽകിയിരുന്നതായും ഗണേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

