ഗെയിൽ പൈപ്പ്ലൈൻ: ഭീതിയൊഴിയാതെ ഇരകൾ
text_fieldsകോഴിക്കോട്: നിരവധി പേർ കുടിയിറക്ക് ഭീഷണി നേരിടുന്ന ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നിർത്തിവെക്കിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതോടെ ജില്ലയിൽ പൈപ്പ്ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിലെ ആളുകൾ ആശങ്കയിൽ. ആകെയുള്ള വീടും സ്ഥലവും നഷ്ടമാകുമെന്നതാണ് ആളുകളെ ആശങ്കപ്പെടുത്തുന്നത്. മാത്രമല്ല, പദ്ധതിപ്രദേശങ്ങളിലൊന്നും ഭൂമിയുടെ ക്രയവിക്രയവും നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെ ഗെയിൽ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കുമെന്ന് വിക്ടിംസ് ഫോറം ജില്ല കൺവീനർ കെ.സി. അൻവർ അറിയിച്ചു. എല്ലാ പാർട്ടികളുടെയും പ്രാദേശിക നേതാക്കൾ സമരത്തിനൊപ്പമാണ്. അതിനാൽ ജില്ല നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കി ജനങ്ങൾക്കൊപ്പം നിൽക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗെയിൽ പൈപ്പ്ലൈൻ പദ്ധതി
കൊച്ചി എൽ.എൻ.ജി ടെര്‍മിനല്‍ പ്ലാൻറില്‍നിന്ന് കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്കരണകേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതാണ് പദ്ധതി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും (ഗെയിൽ) കേരള വ്യവസായ വികസന കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്. ഭൂമിയില്‍നിന്ന് ലഭിക്കുന്ന പ്രകൃതിവാതകം തണുപ്പിച്ച് ദ്രാവകമാക്കിയാണ് പൈപ്പ്ൈലൻ വഴി കടത്തിവിടുന്നത്. പിന്നീട് ഇത് വീണ്ടും വാതകമാക്കി ഉപയോഗിക്കും.
പൈപ്പ്ലൈൻ കടന്നുപോകുന്നത്
ജില്ലയിൽ പൈപ്പ്ലൈൻ കടന്നുപോകുന്നത് നാദാപുരം, തൂണേരി, നൊച്ചാട്, ആവളപ്പാണ്ടി, കോട്ടൂർ, ഉണ്ണികുളം, പൂനൂർ, ചാലക്കര, താമരശ്ശേരി, കളരാന്തിരി, പുത്തൂര്‍, പൂളപ്പൊയിൽ, മാമ്പറ്റ, കച്ചേരിപ്പടി, കാരശ്ശേരി, സർക്കാർപറമ്പ്, പന്നിക്കോട് എന്നീ പ്രദേശങ്ങളിലൂടെയാണ്. 19 വില്ലേജുകളിലെ ഏക്കർകണക്കിന് ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇവിടങ്ങളിൽ 2003ൽ സാറ്റലൈറ്റ് സർവേ നടത്തി റൂട്ട് മാപ്പ് കമ്പനി തയാറാക്കിയിരുന്നു. തുടർന്ന് 2007ൽ കേരള ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷനുമായി കരാറുണ്ടാക്കി 2010ൽ പ്രാഥമിക സർവേ തുടങ്ങി. അന്ന് പദ്ധതി സംബന്ധിച്ച് നാട്ടുകാർക്ക് അറിവൊന്നുമുണ്ടായിരുന്നില്ല. കുടിവെള്ളപദ്ധതിക്കുള്ള സർവേയാണെന്ന് തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതിനിടയിൽ പത്രങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതോടെയാണ് ഗെയിൽ പൈപ്പ്ലൈനിനെക്കുറിച്ച് ആളുകൾ അറിയുന്നത്. 2011ൽ പ്രാഥമിക സർവേ പൂർത്തിയായതിനു പിന്നാെല വിശദ സർവേയും മാർക്കിങ്ങും തുടങ്ങിയെങ്കിലും ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെതുടർന്ന് വിവിധ ഘട്ടങ്ങളിലായി ഇത് മുടങ്ങി.
ജില്ലയിൽ 68 കിലോമീറ്റർ
പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ 68 കിലോമീറ്ററിലായി 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഒന്നരമീറ്റർ ആഴത്തിലാണ് ഇവ സ്ഥാപിക്കുക. ഒാരോ 14 കിലോമീറ്റർ കഴിയുേമ്പാഴും ഒരു കൺട്രോൾ യൂനിറ്റ് ഉണ്ടാകും. പൈപ്പിെൻറ സുരക്ഷ പരിശോധന ഉൾപ്പെടെയുള്ളവ മുൻനിർത്തിയുള്ളതാണ് കൺട്രോൾ യൂനിറ്റ്. ആദ്യ ഘട്ടത്തിൽ കമ്പനി പരസ്യം നൽകിയപ്പോൾ 30 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കും എന്നായിരുന്നു പറഞ്ഞത്. എന്നാൽ, പലയിടത്തും 20 മീറ്ററിലാണ് ഭൂമി ഏറ്റെടുക്കുക എന്നായി പിന്നത്തെ വാദം. ഇൗ ഭൂമിയിൽ നിർമാണപ്രവർത്തനമൊന്നും പാടില്ല എന്നു മാത്രമല്ല, തെങ്ങുൾപ്പെടെയുള്ള വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനും പാടില്ലത്രെ. പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് പലയിടത്തും വൻദുരന്തം ഉണ്ടായത് ഇരകൾ ചൂണ്ടിക്കാട്ടുന്നു.
മുഖ്യധാര പാർട്ടികൾ ആർക്കൊപ്പം
ഗെയിൽ പദ്ധതിക്കെതിരെ വലിയ പ്രക്ഷോഭമാണ് ജില്ലയിൽ നടന്നുവരുന്നത്. നേരേത്തതന്നെ ഇരകൾ വിക്ടിംസ് ഫോറത്തിന് രൂപം നൽകി.
ഇതിെൻറ നേതൃത്വത്തിൽ സർവേ തടയൽ, കലക്ടറേറ്റ് മാർച്ച്, നിരാഹാരസമരം, വില്ലേജ് ഒാഫിസ് ധർണ, താലൂക്ക് ഒാഫിസ് മാർച്ച്, വാഹനപ്രചാരണ ജാഥ എന്നിവ നടന്നിരുന്നു. നിരവധി പേർക്കെതിരെ കേസുകളും നിലവിലുണ്ട്. സമരങ്ങളിൽ വെൽഫെയർ പാർട്ടി, എസ്.ഡി.പി.െഎ, ആർ.എം.പി, ആം ആദ്മി പാർട്ടി, സോളിഡാരിറ്റി എന്നിവ പൂർണ പിന്തുണയോടെ പങ്കുചേർന്നു. എന്നാൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നിവയുടെ പ്രാദേശിക നേതാക്കൾ മാത്രമാണ് സമരവുമായി സഹകരിച്ചത്. സമരം നടത്തുന്നതോടൊപ്പംതന്നെ വിക്ടിംസ് േഫാറവും പേരാമ്പ്രയിലെ ഹരിതസേനയും ഹൈകോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന് നോട്ടിഫൈ ചെയ്ത സർവേയിലൂടെ മാത്രമേ പൈപ്പ്ലൈൻ വലിക്കാവൂ എന്ന് വിധിവന്നിട്ടുണ്ട്. ജില്ലയിൽ നോട്ടിഫൈ െചയ്ത ഭാഗത്തുകൂടിയല്ല സർവേ നടപടികൾ ഉണ്ടായത് എന്നാണ് വിക്ടിംസ് ഫോറം പറയുന്നത്. റീസർവേ നമ്പറിെൻറ സ്ഥാനത്ത് സർവേ നമ്പറാണ് കമ്പനി രേഖപ്പെടുത്തിയത്. ഇൗ രണ്ട് സർവേയും വെവ്വേറെ സ്ഥലങ്ങളാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ വിക്ടിംസ് ഫോറം വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.
നിരവധി കുടുംബങ്ങൾ വഴിയാധാരമാകും
പാർലെമൻറ് 1962ൽ പാസാക്കിയ പൈപ്പ്ലൈൻ മിനറൽ ആക്ടിൽതന്നെ വാതക പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നത് ജനവാസമേഖല പൂർണമായും ഒഴിവാക്കിയാകണം എന്ന് പറയുന്നുണ്ടെന്നും ഇത് ലംഘിക്കുന്ന സ്ഥിതിയാണുള്ളതെന്നും വിക്ടിംസ് ഫോറം ചൂണ്ടിക്കാട്ടുന്നു.
നിർദിഷ്ട പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശത്തെ 50 വീടുകൾ പൂർണമായും 300 വീടുകൾ ഭാഗികമായും ഇല്ലാതാകും. മാത്രമല്ല ആരാധനാലയങ്ങൾ, െകട്ടിടങ്ങൾ, കൃഷിഭൂമി എന്നിവയുൾപ്പെടെയുള്ളവയുടെ നഷ്ടം വേറെയുമുണ്ട്. അതിനാൽതന്നെ പദ്ധതിക്കെതിരെ നിരവധി തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം പാസാക്കിയിട്ടുണ്ട്. പൈപ്പ്ലൈൻ കടൽമാർഗമോ ദേശീയപാതയിലൂടെയോ റെയിൽവേ ലൈനിലൂടെയോ കൊണ്ടുപോകണമെന്നാണ് ആവശ്യം. പുനരധിവാസമോ സുരക്ഷയോ സംബന്ധിച്ച് അധികൃതർക്ക് കൃത്യമായ മറുപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.