‘ഞാനും ഭാര്യയും തട്ടാനും മതിയെന്ന സ്വാർഥത ഇനിയെങ്കിലും സി.പി.എം മാറ്റണം’; ലീഗിന് വർഗീയതയില്ലെന്നും ജി. സുധാകരൻ
text_fieldsആലപ്പുഴ: ഭരണവും പാർട്ടിയും കുത്തകയാക്കിയവർക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി ജയിച്ച ജി. സുധാകരൻ. പാർട്ടി നേതൃത്വത്തെ പിടികൂടിയ സ്വാർഥതകൾ ഇനിയെങ്കിലും ഉപേക്ഷിക്കാൻ തയാറാകണം. താനും ഭാര്യയും തട്ടാനും തീരുമാനിക്കുമെന്ന ചിലരുടെ ധരണക്കേറ്റ അടിയാണിത്.
തന്നെ പരിഹസിച്ച എം.വി. ഗോവിന്ദൻ ശ്രദ്ധിക്കണമായിരുന്നു. മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചു. വിഭാഗീയതയുടെ കാലത്ത് പിണറായിക്ക് തന്നെ വേണമായിരുന്നു. കന്നുകാലികളെ അഴിച്ചുവിട്ടത് പോലെയാണ് ഇപ്പോഴത്തെ പാർട്ടി പ്രവർത്തനം. സി.പി.എം ശിഖണ്ഡിയായി മാറി. നേതൃത്വം മാറിയാലും കാര്യമില്ല. ഇതുപോലുള്ള ആളുകളല്ലേ വീണ്ടും വരിക. കമ്യൂണിസ്റ്റ് പാർട്ടി പഴയ സ്വഭാവത്തിലേക്ക് മടങ്ങണം. തനിക്കെതിരെ എഴുതിയാൽ സലാമിന്റെ രാഷ്ട്രീയ ഭാവി അതോടെ തീരും. ജയിപ്പിച്ചു വിട്ടശേഷവും സലാം ഗൂഢാലോചന നടത്തി.
ജയിക്കുമെന്ന് വിശ്വാസമുള്ളതിനാൽ ജനകീയ സ്വതന്ത്രനായാണ് താൻ മത്സരിച്ചത്. വീട്ടുകാരോട് മാത്രം ആലോചിച്ചാണ് തീരുമാനമെടുത്തത്. ഇതിന് 10 ദിവസത്തിന് ശേഷമാണ് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്തെ വലിയ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസും 101 ശതമാനം മതേതര പ്രസ്ഥാനമായ മുസ്ലിം ലീഗും പിന്തുണച്ചത് വിജയത്തിന് സഹായകമായി. ലീഗിന് വർഗീയതയില്ല. മുസ്ലിം സമുദായവും പിന്തുണച്ചു. ഒരു വർഗീയതയും അവർ വോട്ടിങ്ങിൽ കാണിക്കാറില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

