‘മുസ്ലിം ലീഗ് എന്ന് പേര് കേട്ടിട്ടൊന്നും ആരും വിറകൊള്ളേണ്ട’; സാമൂഹികനീതിയിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും ജി. സുധാകരൻ
text_fieldsജി. സുധാകരൻ
തിരുവനന്തപുരം: മുസ്ലിം ലീഗ് എന്ന പേര് കേട്ടിട്ടൊന്നും ആരും വിറകൊള്ളേണ്ടെന്നും സാമൂഹികനീതിയിൽ വിശ്വസിക്കുന്ന പാർട്ടിയാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗെന്നും ജി. സുധാകരൻ എം.എൽ.എ. ബംഗാളിലും യു.പിയിലും ബിഹാറിലും കേരളത്തിലും അസമിലുമെല്ലാമായി 22 കോടി മുസ്ലിംകൾ ഇന്ത്യയിലുണ്ട്. ബംഗ്ലാദേശിലെ ജനസംഖ്യയേക്കാൾ കൂടുതലാണിത്. ദേശാഭിമാനികളായ ഈ മുസ്ലിം വിഭാഗങ്ങളുടെ പേരിൽ ഒരു അനാവശ്യവും പറയാൻ പാടില്ലെന്നും സുധാകരൻ പറഞ്ഞു. ധനവിനിയോഗ ബിൽ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മുസ്ലിം ലീഗിനെ പ്രശംസിച്ചത്.
മതേതരവാദികൾ എന്ന് പറയപ്പെടുന്നവരേക്കാൾ മതേതരവാദികളാണ് അവർ. അവർ എവിടെയെങ്കിലും വർഗീയ കലാപം നടത്തിയിട്ടുണ്ടോ? 1967-ൽ കോൺഗ്രസ് ഒമ്പത് സീറ്റിൽ ഒതുങ്ങിയത് ഇ.എം.എസ് ബുദ്ധിപൂർവം മുസ്ലിം ലീഗിനെ ഒപ്പം ചേർത്തത് കൊണ്ടാണ്. അതോടെ മലബാറിൽ കോൺഗ്രസിന് സീറ്റ് ഇല്ലാതായി. പിന്നീട് കെ. കരുണാകരൻ അധികാരം പിടിച്ചത് മുസ്ലിം ലീഗിന്റെ പവറാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ജി.സുധാകരൻ യഥാർഥ കമ്മ്യൂണിസ്റ്റാണെന്നും യഥാർഥ കമ്മ്യൂണിസ്റ്റുകാർ സത്യം പറയുമെന്നുമായിരുന്നു മന്ത്രി പി.കെ ബഷീറിന്‍റെ പ്രതികരണം.
കൂടാതെ, അടുത്ത അഞ്ചുവർഷം കൂടി അധികാരത്തിൽ വരാൻ ശ്രമിക്കുന്നുവെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തണമെന്നും താൻ മന്ത്രിയായിരിക്കെ 2016ൽ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടാണ് പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പിണറായിക്ക് അത് ഓർമ്മയില്ലെങ്കിലും താൻ സഭയിൽ ഇക്കാര്യം വ്യക്തമാക്കുകയാണെന്നും ധനവിനിയോഗ ബിൽ സംബന്ധിച്ച ചർച്ചയിൽ സുധാകരൻ പറഞ്ഞു. നിലവിൽ 6100 കോടിയാണ് മരാമത്ത് വകുപ്പിനുള്ളത്. ഇത് അപര്യാപ്തമാണ്. 10000 കോടി എങ്കിലും വേണം. കിഫ്ബി ഉപേക്ഷിക്കാൻ പാടില്ല. വലിയ പദ്ധതികൾ നടപ്പാക്കാൻ അത് ആവശ്യമാണ്. പക്ഷേ കഴിഞ്ഞ അഞ്ചുവർഷം വിരമിച്ച ഒരു ഉദ്യോഗസ്ഥനെ അവിടെ നിയമിച്ചതിന്റെ കളി എന്താണെന്ന് അന്വേഷിക്കണം. ചീഫ് സെക്രട്ടറിയായി വിരമിച്ചയാൾക്ക് അവിടെ പോയിരിക്കാൻ നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

