കുന്തവും കൊടച്ചക്രവും...; വാർത്ത സമ്മേളനത്തിൽ സജി ചെറിയാനെ വിമർശിച്ച് ജി. സുധാകരൻ
text_fieldsആലപ്പുഴ: ജി. സുധാകരന്‍റെ വാർത്ത സമ്മേളനത്തിൽ മന്ത്രി സജി ചെറിയാന് വിമർശനം. ഭരണഘടനയെ വിമർശിക്കാൻ അവകാശം ഉണ്ടെന്നും എന്നാൽ കുന്തവും കൊടച്ചക്രവും എന്ന് പറയുന്നത് വിമർശനം അല്ലെന്നും ജി. സുധാകരൻ പറഞ്ഞു. 'ഭരണഘടനയാണ് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നത്. അതിനെ മാനിക്കണം, ഭരണഘടനയെ വിമർശിക്കാൻ നമുക്ക് അവകാശം ഉണ്ട്. എന്നാൽ കുന്തവും കൊടച്ചക്രവും എന്ന് പറയുന്നത് വിമർശനം അല്ല'-അദ്ദേഹം പറഞ്ഞു.
രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ പറവൂരിലെ വസതിയിലാണ് വാർത്താസമ്മേളനം നടക്കുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. ജില്ലാ സെക്രട്ടറി ആർ. നാസർ, മുതിർന്ന നേതാവ് സി.എസ്. സുജാത ഉൾപ്പെടെയുള്ള ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളാണ് സുധാകരന്‍റെ വീട്ടിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

