രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ; ആലപ്പുഴയിലെ കോൺഗ്രസ് - സിപിഎം കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് എം.എൽ.എ
text_fieldsആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി അലപ്പുഴയിലെ കോൺഗ്രസ് - സിപിഎം കൂട്ടുകെട്ടിനെതിരെ തുറന്നടിച്ച് ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ നടന്ന ഖാദി ബോർഡിന്റെ ഓണം മേള ഉദ്ഘാടന ചടങ്ങിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. ചെന്നിത്തലയുടെ പാർട്ടി ആലപ്പുഴയിൽ സി.പി.എമ്മിലെ ചിലരുമായി നടത്തുന്ന കൂട്ടുകെട്ട് അഴിമതിക്ക് ഇടയാക്കുന്നുണ്ടെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്കെതിരെയുള്ള പ്രതിഷേധ സാധ്യത മുൻകൂട്ടി അറിയിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും സുധാകരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരസഭയിൽ വിജയിച്ച ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടിയിൽ എൽ.ഡി.എഫ് പ്രതിഷേധത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും, എന്നാൽ ഈ വിവരം ആരും തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
"മന്ത്രി രമേശ് ചെന്നിത്തലയോട് എനിക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇക്കാര്യം ഇവിടെ പറയുന്നത്. കോൺഗ്രസിലെ ഒരു വിഭാഗവും സി.പി.എം ക്രിമിനലുകളും തമ്മിൽ ആലപ്പുഴയിൽ കൂട്ടുകച്ചവടമുണ്ട്. ഇതിന്റെ തെളിവ് വേണമെങ്കിൽ ഞാൻ തരാം. ഇത് രാഷ്ട്രീയമല്ല, മറിച്ച് അരാഷ്ട്രീയവും അവസരവാദവുമാണ്. ഇത് വലിയ അഴിമതിയിലേക്കാണ് വഴിവെക്കുന്നത്," ജി. സുധാകരൻ തുറന്നടിച്ചു.
സ്വീകരണ ചടങ്ങിനെത്തിയപ്പോൾ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അദ്ദേഹം വിവരിച്ചു. "ക്ഷണിച്ചതനുസരിച്ചാണ് ഞാൻ ചടങ്ങിലെത്തിയത്. എന്നാൽ അവിടെയെത്തിയപ്പോൾ ആരുമില്ലാത്ത അവസ്ഥയായിരുന്നു. കുറേ നേരം കാത്തിരുന്നിട്ടും ആരെയും കണ്ടില്ല. അതിന് ശേഷം, ഞാൻ മറ്റൊരു പരിപാടിക്ക് പോയപ്പോൾ തനിക്കെതിരെ പ്രതിഷേധിക്കാൻ പ്ലക്കാർഡുകളുമായി കുറച്ചുപേർ അവിടെ നിൽപ്പുണ്ടായിരുന്നു. പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിനും മുനിസിപ്പൽ ചെയർപേഴ്സണും കോൺഗ്രസ് പ്രവർത്തകർക്കും അറിയാമായിരുന്നു. എന്നാൽ തന്നെ ആരും ഈ വിവരം മുൻകൂട്ടി അറിയിച്ചില്ല. ആഭ്യന്തര മന്ത്രി അറിയാൻ വേണ്ടിയാണ് ഞാൻ ഇക്കാര്യം പറയുന്നത്," സുധാകരൻ വ്യക്തമാക്കി.
ജി. സുധാകരന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതൊക്കെ തികച്ചും പ്രാദേശികമായ വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജി. സുധാകരൻ എവിടെപ്പോയാലും അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടി സി.പി.എം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയായ സുധാകരനോട് സി.പി.എം കൂടുതൽ സഹിഷ്ണുത കാണിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

