ജി. സുധാകരന്റെ വാർത്താസമ്മേളനം ഉടൻ; നേരിടാനൊരുങ്ങി സി.പി.എം; ഒപ്പം മറ്റാരും പാർട്ടി വിടാതിരിക്കാൻ ശ്രമം
text_fieldsആലപ്പുഴ: സി.പി.എം അംഗത്വം ഉപേക്ഷിച്ച് മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ സ്വന്തംതട്ടകമായ അമ്പലപ്പുഴയിൽ വീണ്ടും പോരിനിറങ്ങുമ്പോൾ നേരിടാനൊരുങ്ങി പാർട്ടിയും. നേതൃത്വമായി ഇടഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട ജി. സുധാകരൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പറവൂരിലെ വസതിയിൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ എല്ലാം വെട്ടിത്തുറന്ന് പറയുമെന്നാണ് കരുതുന്നത്.
ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.
ഇതോടെ, സുധാകരനൊപ്പം ആരും പാർട്ടിവിട്ടുപോകാതെ തടയിടാൻ പ്രതിരോധം സി.പി.എം ഏറ്റെടുത്തിട്ടുണ്ട്. ചില പ്രാദേശിക നേതാക്കളോട് സുധാകരൻ സഹായം തേടിയതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണിത്. അമ്പലപ്പുഴയിൽ മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണ അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. മത്സരത്തിനിറങ്ങിയാൽ അഴിമതിക്കാരനല്ലാത്ത സുധാകരന്റെ ‘സംശുദ്ധം ജീവിത’ത്തിലെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കുകയെന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇതിനായി അദ്ദേഹം പാർട്ടിയിൽ ശക്തനായ കാലത്തെ ചില വിഷയങ്ങളും വിവാദങ്ങളും പൊടിതട്ടിയെടുത്ത് പ്രധാന ചർച്ചയാക്കാൻ നീക്കമുണ്ട്.
1977ൽ പന്തളം എൻ.എസ്.എസ് കോളജിൽവെച്ചുണ്ടായ വിദ്യാർഥി സംഘർഷത്തിലാണ് സുധാകരന്റെ സഹോദരൻ ജി. ഭുവനേശ്വരൻ രക്തസാക്ഷിയായത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഈ സംഭവം പിൽകാലത്ത് എസ്.എഫ്.ഐയുടെ വളർച്ചക്ക് കാരണമായി. അനുജൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയത് കോൺഗ്രസ് വിദ്യാർഥി സംഘടനക്കാരാണെന്നും അവരുടെ കൂടാരത്തിലേക്ക് ഇപ്പോൾ ചേക്കേറാൻ അദ്ദേഹത്തിന് എങ്ങനെ കഴിയുമെന്നും സമൂഹമാധ്യമത്തിൽ പ്രചാരണം ഇപ്പോൾതന്നെ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിൽ സൈബർ ഇടങ്ങളിൽ കൂടുതൽ ആക്രമണമുണ്ടാകും.
ആലപ്പുഴയിലെ സി.പി.എം ഗ്രൂപ് രാഷ്ട്രീയത്തിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് സുധാകരൻ. കെ.ആർ. ഗൗരിയമ്മയും ടി.ജെ. ആഞ്ചലോസും പുറത്തുപോകുമ്പോഴും 1996ൽ വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് തോൽക്കുമ്പോഴും ജി. സുധാകരൻ ആലപ്പുഴയിലെ ശക്തനായ നേതാവായിരുന്നു. നിയമസഭയിലേക്ക് ഏഴുതവണ മത്സരിച്ചു. നാലുതവണ ജയിച്ചു. രണ്ടുതവണ മന്ത്രിയായി. 63 വർഷത്തെ പാർട്ടിബന്ധമുണ്ട്. 43 വർഷം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
75 വയസ്സ് പ്രായപരിധിയുടെ പേരിൽ 2022ലാണ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. എസ്.എഫ്.ഐ ആദ്യ സംസ്ഥാനപ്രസിഡന്റ് കൂടിയായ ജി. സുധാകരൻ 63 വർഷത്തെ പാർട്ടി ബന്ധമാണ് ഉപേക്ഷിക്കുന്നത്.
സീറ്റൊഴിച്ചിട്ട് കോൺഗ്രസ്
അമ്പലപ്പുഴയിൽ ജി. സുധാകരന്റെ നിലപാട് കാത്ത് സീറ്റൊഴിച്ചിട്ട് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുക്കുന്ന ജി. സുധാകരൻ വ്യാഴാഴ്ച നിലപാട് വ്യക്തമാക്കും. സുധാകരൻ സ്വതന്ത്രനായാൽ അദ്ദേഹത്തെ പിന്തുണക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ഗൗരവമായി ആലോചിക്കുന്നുണ്ട്. തങ്ങളുടെ പിന്തുണ സുധാകരൻ സ്വീകരിക്കുമോ എന്നതിലടക്കം വ്യക്തത വരാനുള്ളതിനാലാണ് സീറ്റൊഴിച്ചിട്ടുള്ള കോൺഗ്രസ് ചുവടുവെപ്പുകൾ.
അമ്പലപ്പുഴയിൽ കോൺഗ്രസ് സാധ്യതാപട്ടികയിലുള്ളത് എം. ലിജുവാണ്. അമ്പലപ്പുഴക്ക് പുറമെ ഉടുമ്പൻചോലയിലും തൃപ്പൂണിത്തുറയിലും ലിജുവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത്, സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തീരുമാനം.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ സ്ഥാനാർഥിയാകാനുള്ള നീക്കം സി.പി.എം വെട്ടിയതിനെ തുടർന്ന് നിയമപോരാട്ടങ്ങളിലുടെ സ്ഥാനാർഥിത്വം ലഭിക്കുകയും സി.പി.എമ്മിനെ പരാജയപ്പെടുത്തുകയും ചെയ്ത വൈഷ്ണ സുരേഷിനെയാണ് നേമത്ത് കോൺഗ്രസ് കളത്തിലിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

