ഫലമറിഞ്ഞത് കൂലിപ്പണിക്കിടെ; ജയസൂര്യയുടെ ഫുൾ എപ്ലസിന് സോഷ്യൽ മീഡിയയുടെ കൈയടി
text_fieldsകോട്ടയ്ക്കൽ: ജീവിതത്തോട് പടപൊരുതി പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കോട്ടയ്ക്കലിലെ ജയസൂര്യയുടെ നേട്ടത്തിന് സോഷ്യൽ മീഡിയയുടെ കൈയടി.
17 വർഷമായി രോഗശയ്യയിലായ അച്ഛെൻറ ചികിത്സക്കും വീട്ടുചെലവിനും പണം കണ്ടെത്താൻ കെട്ടിടം പണിക്കുപോകുന്ന ജയസൂര്യ പരീക്ഷഫലം വരുേമ്പാൾ മാറാക്കരയിലെ പണിസ്ഥലത്തായിരുന്നു. ഫുൾ എ പ്ലസ് ഉണ്ടെന്ന് സുഹൃത്ത് ഫോണിൽ വിളിച്ചുപറഞ്ഞപ്പോഴും കെട്ടിടം പണി തുടർന്ന ജയസൂര്യയുടെ കഥ ഫേസ്ബുക്കിൽ പങ്കുവെക്കപ്പെട്ടതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ജയസൂര്യ. സ്‌കൂളിനടുത്തുതന്നെയുള്ള വാടക വീട്ടിലാണ് അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ഇവിടെയെത്തിയതാണ് കുടുംബം. ഒരപകടത്തിൽ പരിക്കേറ്റ രാജാകണ്ണൻ 17 വർഷമായി കിടപ്പിലാണ്. ഏകമകനായ ജയസൂര്യയെ ആക്രിക്കച്ചവടം ചെയ്താണ് ഗോവിന്ദമ്മ വളർത്തിക്കൊണ്ടു വന്നത്. ചെലവുകൾ ഏറി വന്നതോടെ അമ്മയുടെ വരുമാനം തികയാതെ വന്നതിനാലാണ് ജയസൂര്യയും പണിക്കിറങ്ങിയത്.
എട്ടുമുതൽ രാജാസിലാണ് ജയസൂര്യ പഠിക്കുന്നത്. പ്ലസ്ടുവിന് കൊമേഴ്‌സാണ് എടുത്തത്. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളിൽപോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. കോളേജ് അധ്യാപകനാവുകയെന്നതാണ് ജയസൂര്യയുടെ സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.