ഫ്രഷ് കട്ടിന് പൂട്ട്; എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കണം
text_fieldsകോഴിക്കോട്: ഗുരുതരമായ മാലിന്യപ്രശ്നത്തെ തുടർന്ന് സമരവും സംഘർഷവുമുണ്ടായ താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും ഉടൻ നിർത്തിവെക്കാനാണ് നിർദേശം.
‘സ്ഥാപനത്തിൽ നിന്നുള്ള മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് ബോർഡിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിന് പരിസ്ഥിതി നഷ്ടപരിഹാരം (Environment Compensation) ചുമത്തിയിട്ടുമുണ്ട്.
കൂടാതെ, സ്ഥാപനത്തിൽ നിന്നുള്ള മാലിന്യജലത്തിന്റെ ഒഴുക്കുമൂലം പ്രദേശവാസികൾ ഇപ്പോഴും ഗുരുതരമായി ബാധിക്കപ്പെടുകയും ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്യുന്നതായി ബോർഡ് മനസ്സിലാക്കിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ ഇപ്പോഴും തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുകയാണ്.
അതിനാൽ, ജല (മലിനീകരണ നിയന്ത്രണവും പ്രതിരോധവും) നിയമം, 1974-ലെ വകുപ്പ് 33A യും വായു (മലിനീകരണ നിയന്ത്രണവും പ്രതിരോധവും) നിയമം, 1981-ലെ വകുപ്പ് 31A യും ബോർഡിന് നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ച്, മെസ്സേഴ്സ് ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എല്ലാ പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെച്ച് അടച്ചുപൂട്ടണമെന്ന് നിർദേശിക്കുന്നു.’ -ഉത്തരവിൽ പറയുന്നു.
മലിനീകരണ പ്രശ്നങ്ങൾക്കു പരിഹാരം കാണാത്തതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുന്നതിനാലുമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടിയിലേക്കു കടന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തിൽനിന്നു പിഴ ഈടാക്കിയിരുന്നു. എന്നാൽ, ഇതിനുശേഷവും കമ്പനിയിൽനിന്നു മലിനീകരണം തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയർന്നത്.
കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പൗൾട്രി റെൻഡറിങ് പ്ലാന്റാണ് ഫ്രഷ് കട്ട് ഓർഗാനിക്സ്. എന്നാൽ, അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 20 ടൺ മാത്രം ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യം ദിവസവും എത്തുന്നുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രധാന പരാതി.
മാലിന്യ സംസ്കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും, സമീപത്തെ ഇരുതുള്ളി പുഴയിലുൾപ്പെടെയുണ്ടായ വലിയ തോതിലുള്ള ജല മലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.
ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. മലിനീകരണ പ്രശ്നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ അന്തിമ നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം, ജനങ്ങളുടെ വർഷങ്ങളായുള്ള ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിൽ ഉണ്ടായ ഇടപെടലുകളുടെയും തുടർച്ചയായാണ് സർക്കാർ ഈ തീരുമാനത്തിൽ എത്തിയതെന്ന് പി.കെ. ഫിറോസ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളം ഇപ്പോൾ ഭരിക്കുന്നത് ജനങ്ങളുടെ സർക്കാറാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ദുർഗന്ധം വമിപ്പിക്കുന്ന ഫ്രഷ് കട്ട് അടച്ചു പൂട്ടുമെന്ന് പറഞ്ഞത് കയ്യടിക്ക് വേണ്ടിയായിരുന്നില്ല ജനങ്ങളുടെ പ്രയാസം മനസ്സിലാക്കിയത് കൊണ്ടാണ്. ഇന്ന് ആ സുപ്രധാന തീരുമാനം സർക്കാർ എടുത്തിരിക്കുന്നു.
ഇതിനായി സഹായിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനോടും ധീരമായ തീരുമാനം എടുത്ത മുഖ്യമന്ത്രി വിഡി സതീശനോടും നന്ദി അറിയിക്കുന്നു. ഈ ഓർഡർ ഫ്രഷ് കട്ട് ഉണ്ടാക്കിയ മാലിന്യത്താൽ പ്രയാസമനുഭവിച്ച, അതിനെതിരെ ധീരമായി സമരം ചെയ്ത നാട്ടുകാർക്ക് മുമ്പാകെ അഭിമാനത്തോടെ സമർപ്പിക്കുന്നു.
പി.കെ. ഫിറോസ് MLA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

