പി.എസ്.സിയിൽ വീണ്ടും കോടികളുടെ ക്രമക്കേട് ആരോപണം; ഇടതു ഭരണകാലത്തെ നിയമനങ്ങൾ വീണ്ടും വിവാദത്തിൽ
text_fieldsതിരുവനന്തപുരം: ഇടതു ഭരണകാലത്ത് പി.എസ്.സിയിൽ നടന്ന വിവിധ നിയമനങ്ങളെയും പരീക്ഷകളെയും സംശയനിഴലിലാക്കി പുതിയ ക്രമക്കേട് ആരോപണങ്ങൾ പുറത്തുവന്നു. ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ഉയർന്ന സർക്കാർ തസ്തികകളിലേക്കുള്ള പരീക്ഷയിൽ നൂറിൽ 58 മാർക്കിനുള്ള ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ അവഗണിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഡിജിറ്റൽ സംവിധാനത്തിലെ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന പി.എസ്.സിയുടെ ന്യായീകരണം തള്ളി ഉദ്യോഗാർത്ഥികളും മറ്റു പാർട്ടികളും രംഗത്തെത്തിയതോടെ സംഭവം വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. പി.എസ്.സിയിലെ നിലവിലെ ചെയർമാനും അംഗങ്ങളും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് നിയമിക്കപ്പെട്ടത്. ഇവരുടെ കാലത്ത് നടന്ന വിവിധ നിയമനങ്ങൾ രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയുള്ളതാണെന്നും സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് അനധികൃതമായി മുൻഗണന ലഭിച്ചുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
2023 ജൂലൈയിൽ നടന്ന പ്ലാനിങ് ബോർഡ് പരീക്ഷയിൽ 228 ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകളിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിരുന്നില്ല. ഈ കേസ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിനും സംസ്ഥാന വിവരാവകാശ കമീഷന്റെ കർശന ഇടപെടലുകൾക്കും വഴിതുറന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വൻ വർധന വരുത്തിയതും ആജീവനാന്ത പെൻഷൻ ആനുകൂല്യങ്ങളും ഉദ്യോഗാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സർക്കാരിന്റെ കഴിഞ്ഞ കാലത്തെ നിയമനങ്ങൾക്കെതിരെ ഉയർന്നിരിക്കുന്ന ഈ ഗുരുതരമായ ആരോപണങ്ങൾ ഇപ്പോൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും പരിശോധനയിലാണ്. യുവാക്കളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയ ഈ വിഷയം പി.എസ്.സിയുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണമായ അഴിച്ചുപണി വേണമെന്ന ആവശ്യത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

