ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മൂന്നാം പ്രതി അറസ്റ്റിൽ
text_fieldsദിയ കൃഷ്ണ
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്നാമത്തെ പ്രതിയും കീഴടങ്ങി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി ദിവ്യയാണ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ദിവ്യയെ റിമാൻഡ് ചെയ്തു.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ആഴ്ച കീഴടങ്ങിയിരുന്നു. തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ദിയയുടെ ‘ഓ ബൈ ഓസി’ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ആഗസ്റ്റ് ഒന്നിന് ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ട് പ്രതികൾ കീഴടങ്ങിയിരുന്നു. വിനീത, രാധാകുമാരി എന്നിവരാണ് ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്.
പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മ്യൂസിയം പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, കേസന്വേഷണം കാര്യമായി മുന്നോട്ടു പോയിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച് പരാതിയും കേസും വന്നതിനു പിന്നാലെ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ ഇവര്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

