ദർസ് വിദ്യാർഥികളെ ആക്രമണം: ബാലവകാശ കമ്മീഷനിൽ ഉൾപ്പെടെ പരാതി നൽകും -ഫ്രറ്റേണിറ്റി മൂവ്മെന്റ്
text_fieldsകോഴിക്കോട്: ചെറുവണ്ണൂർ മലയിൽ മഖാമിലെ ദർസ് വിദ്യാർഥികൾക്ക് നേരെ ഹിന്ദുത്വ വാദികൾ അഴിച്ചുവിട്ട ആക്രമണം നാടിന്റെ സമാധാനന്തരീക്ഷം തകർക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. സ്ഥാപനത്തിലെ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ചുവരെഴുതാൻ സമ്മതം വാങ്ങാൻ വീട്ടിൽ എത്തിയ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുക്കുമെന്നും ഫ്രറ്റെണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി അറിയിച്ചു.
കുട്ടികളോട് സൗഹാർദപരം എന്ന വ്യാജേന സംസാരം തുടങ്ങി, ഇസ്രായേൽ ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ടും വർഗീയമായും ആരോപണങ്ങൾ ഉന്നയിച്ച് ശരീരികമായി ആക്രമിക്കുകയായിരുന്നു. ഹൈസ്‌കൂൾ പ്രായമുള്ള വിദ്യാർഥികളോട് പോലും ഇത്തരം തീവ്രമായ വർഗീയ വിദ്വേഷം വെച്ചു പുലർത്തുന്നവരിൽ സൈനിക ജോലിയിൽ ഉൾപ്പെട്ടവർ വരെ ഉണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇങ്ങനെയുള്ളവരെ നിലക്ക് നിർത്താൻ പൊലീസ് സംവിധാനനങ്ങൾക്ക് കഴിയണ്ടതുണ്ട്.
വിഷയത്തിൽ സ്ഥാപന അധികാരികൾ പരാതി നൽകിയിട്ടും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല എന്നത് ദുരൂഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ചെറുവണ്ണൂരിലെ പള്ളി ദർസിലെ വിദ്യാർഥികളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവർക്കാണ് ചുവരെഴുതാൻ പോയപ്പോൾ മർദനമേറ്റത്. ദർസിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലിൽ ചുമരെഴുതാൻ പോയതായിരുന്നു ഇവർ. ഇന്നലെ രാവിലെ ഈ വീട്ടിൽ പോയി ചുമരെഴുതുന്നതിന് അനുവാദം വാങ്ങിയിരുന്നു. അവർ അനുവാദം നൽകുകയും രാത്രി വന്ന് എഴുതിക്കോളൂ എന്ന് പറയുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ നാലുപേരും കൂടി ചുമരെഴുതുന്നതിനു വേണ്ടിയുള്ള സാമഗ്രികളുമായി രാത്രി സ്ഥലത്തെത്തി. എഴുതുന്നതിന് മുന്നോടിയായി വീട്ടുകാരോട് ഒന്നുകൂടി സംസാരിച്ചു. ഇതിനിടെയാണ് അവിടെ ഉണ്ടായിരുന്ന സന്തോഷും സുരേഷും കുട്ടികളോട് മോശമായി സംസാരിക്കുകയും മർദിക്കുകയും ചെയ്തത്. ആദ്യം വിശ്വാസപരമായ കാര്യങ്ങളെ കുറിച്ച് ചോദിച്ച ഇവർ, വർഗീയമായ രീതിയിൽ സംസാരിക്കുകയും ഇറാൻ -ഇസ്രായേൽ യുദ്ധത്തെകുറിച്ച് അഭിപ്രായം ചോദിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

