മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി.വിയിൽ; സ്വർണക്കമ്മൽ ഊരുന്നതിനിടെ കരഞ്ഞ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു; അന്വേഷണം ഊർജിതം
text_fieldsകുട്ടിയെ തട്ടികൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം
മാനന്തവാടി: രണ്ടു മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ദ്വാരക പുലിക്കാട് റോഡരികിലെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന വട്ടപ്പാറ ബിജുവിന്റെ മകള്‍ ജിയന്ന എന്ന നാലു വയസ്സുകാരിയെ കാണാതായത്. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.
രാത്രി 7.50 ഓടെ പുലിക്കാട് ഭാഗത്തുനിന്നും ഒരാൾ ഇരുചക്രവാഹനത്തിൽ എത്തുകയും വീടിന് സമീപത്തായി നിർത്തുകയും വാഹനം ഓഫ് ചെയ്യാതെ വീടിനടുത്തേക്ക് നടക്കുകയും ചെയ്യുന്നത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഈ സമയം ബിജുവിന്റെ പട്ടി കുരച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തിരുന്നു.
അൽപസമയത്തിനകം ഇയാൾ കുട്ടിയെ വാഹനത്തിലിരുത്തി തിരിച്ചുപോകുന്നതായി റോഡിൽ നിന്നും 60 മീറ്റർ മാറിയുള്ള വീട്ടിലുള്ള സി.സി ടി.വി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പൊലീസും വ്യാപകമായ തിരച്ചില്‍ നടത്തി.
രണ്ട് മണിക്കൂറിന് ശേഷം 10 മണിയോടടുത്ത് തരുവണ പാലയാണ കക്കടവ് റോഡരികില്‍ വെച്ചാണ് കുട്ടിയെ പൊതുപ്രവര്ത്തകന് കൂടിയായ ജോസ് പാലയാണ കാണുന്നത്. പൊലീസും നാട്ടുകാരുമെത്തി കുട്ടിയെ വീട്ടിലെത്തിച്ചു. മാമന്റെ കൂടെയാണ് താന്‍ വന്നതെന്ന് കുട്ടി ജോസിനോടും വീട്ടുകാരോടും പറഞ്ഞിട്ടുണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പിതാവിന്റെ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
കുട്ടിയെ ചെവിയിലെ സ്വർണാഭരണം ഊരിമാറ്റാൻ ശ്രമിച്ചതോടെ നാലു വയസ്സുകാരി ഇത് ചെറുക്കുകയും ബഹളം വെച്ചതോടെ കുട്ടിയെ റോഡിൽ ഇറക്കി വിടുകയുമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പരിസരത്തെ സി.സി ടി.വി കാമറകള്‍ പരിശോധിച്ചതില്‍ നീല സ്കൂട്ടറില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. വാഹന നമ്പറും ആളെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. അന്വേഷണത്തിനായി മാനന്തവാടി ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിൽ മാനന്തവാടി, വെള്ളമുണ്ട സി.ഐ മാരായ പി. റഫീഖ്, ബിജു ആൻറണി എന്നിവരടങ്ങിയ എട്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

