മലപ്പുറം മുണ്ടുപറമ്പിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ; മരിച്ചത് ദമ്പതികളും രണ്ട് മക്കളും
text_fieldsമരിച്ച നിലയിൽ കണ്ടെത്തിയ സബീഷ്, ഭാര്യ ഷീന, മകൻ
മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിൽ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ മേലേക്കാട്ടിൽപറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവർദ്ധൻ (രണ്ടര) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സബീഷ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഷീന തൊട്ടടുത്ത മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. സബീഷ് തൂങ്ങി മരിച്ച മുറിയിൽ കട്ടിലിൽ മരിച്ച നിലയിലാണ് ശ്രീവർദ്ധനെ കണ്ടെത്തിയത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് ബെഡിലായിരുന്നു. കുട്ടികൾ വിഷം ഉളളിൽ ചെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
വ്യാഴാഴ്ച കുടുംബക്കാർ ഷീനയെ നിരന്തരം ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ രാത്രി 11ഓടെ പൊലീസിൽ വിവിരം അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി മലപ്പുറം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. രാത്രി 12ഓടെ പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം നാലും പേരും മരിച്ചിരുന്നു.
സബീഷിന്റെ സ്വദേശം കോഴിക്കാട് കുറ്റിക്കാട്ടൂരാണ്. ഷീന കണ്ണൂർ സ്വദേശിനിയാണ്. കണ്ണൂരിലെ എസ്.ബി.ഐ. ബാങ്കിൽ മാനേജറായി കഴിഞ്ഞ ദിവസമാണ് ഷീന ചാർജെടുത്തത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈൻ നമ്പർ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

