നാല് ദിവസം; ഷോക്കേറ്റ് നാല് മരണം, പ്രതിവിധി എന്തെന്നതിന് ഉത്തരമില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തിനിടെ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത് നാലുപേർ. കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർഥിയും കൊണ്ടോട്ടിയിൽ ഗൃഹനാഥനും മരിച്ചത് വ്യാഴാഴ്ച. നെടുമങ്ങാട് കാറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്ന കോളജ് വിദ്യർഥിയുടെ മരണം ശനിയാഴ്ച രാത്രി. കൊയിലാണ്ടിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചത് ഞായറാഴ്ച. എല്ലാത്തിലും ഉത്തരവാദിയാരെന്നതിൽ പരസ്പരം പഴിചാരലുണ്ടായി. കെ.എസ്.ഇ.ബി അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, അടിക്കടിയുള്ള വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ ഉടൻ എന്ത് ചെയ്യാനാവുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
കാറ്റിലും മഴയിലും വൈദ്യുതി അപകടങ്ങൾ സ്വാഭാവികമെന്ന വാദമാണ് മന്ത്രിക്കും കെ.എസ്.ഇ.ബിക്കുമുള്ളത്. എല്ലാ അപകടങ്ങൾക്കും വകുപ്പിനെ പഴിക്കുന്നതിലുള്ള വിയോജിപ്പും മന്ത്രി പ്രകടിപ്പിച്ചു. സംസ്ഥാനമാകെ വിതരണ ശൃംഖലയുള്ള ഒരു സംവിധാനത്തിൽ നിലവിലെ ലൈനുകളിലോ സംവിധാനങ്ങളിലോ പെട്ടെന്നൊരുമാറ്റം സാധ്യമല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സാധ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി മാനേജ്മെന്റ് വിശദീകരിക്കുന്നത്.
എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമുള്ള പരിശോധന തുടങ്ങി. ഓവര്‍ഹെഡ് ലൈനുകള്‍ മാറ്റി കേബിളുകള്‍ സ്ഥാപിക്കൽ നടന്നുവരികയാണെന്ന് പറയുന്ന കെ.എസ്.ഇ.ബി, ഇത് പൂർത്തിയാക്കൽ വൈകുമെന്ന് സമ്മതിക്കുന്നു. നിയമസഭയിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലും കേബിൾ സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ സാമ്പത്തിക ചെലവ് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾക്കപ്പുറം സ്വന്തം നിലക്ക് നടപ്പാക്കിയാൽ അതിന്റെ ബാധ്യത താരിഫ് വർധനയായി ഉപഭോക്താക്കളുടെ തലയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

