600 രൂപ കൈക്കൂലി വാങ്ങിയ കൊമ്പനാട് വില്ലേജ് മുൻ അസിസ്റ്റന്റിനെ പുറത്താക്കി
text_fieldsകോഴിക്കോട്: കൈക്കൂലി വാങ്ങിയ വില്ലേജ് മുൻ അസിസ്റ്റന്റിനെ പുറത്താക്കി. എറണാകുളം കൊമ്പനാട് വില്ലേജ് മുൻ അസിസ്റ്റന്റ് കെ.സി. എൽദോയെ സർവീസിൽ നിന്ന് നീക്കം ചെയ്താണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എം. ജയതിലക് ഉത്തരവിട്ടത്.
ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ 600 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് എൽദോയെ കൈയോടെ പിടികൂടിയത്. ഈ കേസിൽ എൽദോയുടെ പെരുമാറ്റ ദൂഷ്യം കോടതി കണ്ടെത്തിയിരുന്നു. വിജിലൻസ് കോടതി രണ്ട് വർഷ തടവും 20,000 രൂപ പിഴയും വിധിച്ചിരുന്നു.
സർക്കാർ വിൽക്കാൻ ഏൽപിച്ച ലോട്ടറിയുടെ തുകയാണ് വിജിലൻസ് പിടിച്ചെടുത്തതെന്നായിരുന്നു എൽദോ നൽകിയ വിശദീകരണം. എന്നാൽ, കലക്ടർ നടത്തിയ അന്വേഷണത്തിൽ 20 ലോട്ടറി ടിക്കറ്റുകൾ വിറ്റതിന്റെ തുകയും വിൽക്കാത്ത ടിക്കറ്റും താലൂക്ക് ഓഫിസിൽ തിരിച്ച് നൽകിയതായി കണ്ടെത്തിയിരുന്നു. അത് താലൂക്ക് ഓഫിസിലെ രജിസ്റ്ററുകളും ഫയലുകളും പരിശോധിച്ചപ്പോൾ വ്യക്തമായെന്ന് കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു.
ഗുരുതര വീഴ്ചയാണ് എൽദോയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും കലക്ടർ ചൂണ്ടിക്കാട്ടി. സേവനത്തിൽനിന്ന് നീക്കം ചെയ്യുന്നതിന് പി.എസ്.സിയുടെ ഉപദേശവും റവന്യൂ വകുപ്പ് തേടിയിരുന്നു. പി.എസ്.സിയുടെ ഉപദേശപ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.