‘കെ. മുരളീധരൻ അന്നു നടത്തിയ പ്രസംഗത്തെ കുറിച്ച് ഒന്നും പറയുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ...’; നിപയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുൻ ആരോഗ്യമന്ത്രി വീണ ജോർജ്
text_fieldsവീണ ജോർജ്
തിരുവനന്തപുരം: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച രീതിയിൽ ശാസ്ത്രീയ പ്രതിരോധം തീർക്കണമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്.
രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണം.
അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട്. എൻ.ഐ.വി പുണയിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ. ഷിഗല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണണം. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത്. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണം. പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം തീർക്കാമെന്നും വീണ കൂട്ടിച്ചേർത്തു.
ഇടതുപക്ഷ സർക്കാറിന്‍റെ കാലത്ത് നിപ സ്ഥിരീകരിച്ചപ്പോൾ അന്ന് കെ. മുരളീധരൻ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ഭരിക്കുന്നവർ നല്ലതല്ലെങ്കിൽ നാട്ടിൽ അനർഥങ്ങൾ സംഭവിക്കുമെന്നും ‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും’ എന്ന അവസ്ഥയാണ് കേരളത്തിനെന്നുമായിരുന്നു 2021ൽ മുരളീധരൻ പ്രസംഗിച്ചത്. "ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ. കരുണാകരനും എ.കെ. ആന്‍റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം," -അന്ന് മുരളീധരന്‍ ചോദിച്ചിരുന്നു.
വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല .ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ . രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം .
കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ RTPCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത് . രോഗിക്ക് കൃത്യമായ ചികിത്സ നൽകുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികൾ സ്വീകരിക്കണം . അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട് . NIV പൂനെയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുൻപ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട് .
ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട് . ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നത് . കുഞ്ഞുങ്ങൾ , പ്രായമുള്ളവർ , മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും . രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണം .
പകർച്ചവ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാം.( 2023 ലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രം ഇവിടെ പങ്കു വെക്കട്ടെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

