പി.എം.ശ്രീ ; മുൻ സർക്കാർ കരാറിൽ ഒപ്പിട്ടത് പണം കിട്ടുമെന്ന പ്രതീക്ഷയിൽ - മന്ത്രി എൻ.ഷംസുദ്ദീൻ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാൻ മുൻ സർക്കാർ നിർബന്ധിതമായതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കരാർ ഒപ്പിട്ടെങ്കിൽ മാത്രമേ 152 ബ്ലോക്കുകളിലായി 34 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം ലഭിക്കുമായിരുന്നുള്ളൂ. മൂന്ന് വർഷം കൊണ്ട് ആയിരം കോടിയോളം രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുൻ സർക്കാർ കരാറിൽ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു. എന്നാൽ കഴിഞ്ഞ ഗവൺമെന്‍റ് ഒപ്പിട്ട കരാറിന്‍റെ സവിശേഷത, ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ സംസ്ഥാനത്തിന് അതിൽ നിന്ന് പിന്മാറാൻ കഴിയാത്ത സ്ഥിതിയുണ്ട്. പിൻമാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രം നിഷിപ്തമായി കൊടുത്തിരിക്കുകയാണ് .
കരാർ ഒപ്പിടാത്തതിനെത്തുടർന്ന് മറ്റു പല കേന്ദ്ര ഫണ്ടുകളും അന്യായമായി തടഞ്ഞുവെക്കുന്നത് വസ്തുതയാണ്. എസ്.എസ്.കെ ഉൾപ്പെടെ ഏകദേശം 2000 കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. കരാറിൽ നിന്ന് പിന്മാറാൻ നിലവിലെ സർക്കാരിന് കഴിയില്ലെന്നും, കരാർ ഏകപക്ഷീയമാണെന്നും മന്ത്രി വ്യക്തമാക്കി. പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണുള്ളത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒരുതരത്തിലുള്ള ചർച്ചകളോ കൂടിയാലോചനകളോ നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിഎം ശ്രീ നടപ്പിലാക്കാത്തതിന്റെ പേരിൽ 1151.48 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്. പദ്ധതി നടത്തിപ്പിൽ സുതാര്യമായ കൂടിയാലോചനകൾ അനിവാര്യമാണെന്നും, എന്താണ് പഠിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് തന്നെ വേണമെന്നും അദ്ദേഹം ആവർത്തിച്ചു. കരാർ ഒപ്പിട്ടുകഴിഞ്ഞാൽ പിന്നെ സംസ്ഥാനത്തിന് അതിൽ നിന്ന് പിന്മാറാൻ സാധിക്കാത്ത വ്യവസ്ഥയുണ്ട്. മുൻ സർക്കാർ സൃഷ്ടിച്ച ഈ വലിയ കുരുക്ക് എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

