ആർ.എസ്.എസിൽ സജീവമാകാൻ മുൻ ഡി.ജി.പി ജേക്കബ് തോമസ്; വിജയദശമി ദിനത്തിൽ പരിപാടിയിൽ പങ്കെടുക്കും
text_fieldsതിരുവനന്തപുരം: ആർ.എസ്.എസിൽ സജീവമാകാനൊരുങ്ങി മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഒക്ടോബർ ഒന്നിന് ആർ.എസ്.എസ് പദസഞ്ചലനത്തിൽ പങ്കെടുത്താവും സജീവ ആർ.എസ്.എസ് പ്രവർത്തനത്തിന് അദ്ദേഹം തുടക്കം കുറിക്കുക. ആർ.എസ്.എസ് വേഷത്തിൽ തന്നെ അദ്ദേഹം പരിപാടിക്കെത്തുമെന്നാണ് റിപ്പോർട്ട്.
പൊലീസിൽ നിന്നും വിരമിച്ചശേഷം 2021ൽ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു. ഹൃദയപൂർവം ഭാരതത്തോട് ചേർന്ന നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർ.എസ്.എസിൽ സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1997 മുതൽ തന്നെ ആർ.എസ്.എസിൽ ആകൃഷ്ടനായിരുന്നു. ഇനി ആർ.എസ്.എസ് ആശയത്തിനൊപ്പമായിരിക്കും തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.
2021ൽ ജെ.പി നദ്ദയിൽ നിന്നാണ് ജേക്കബ് തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിഞ്ഞാലക്കുടയിൽ മത്സരിച്ച് 33,000ത്തിലേറെ വോട്ട് നേടിയിരുന്നു. അതേസമയം, നിലവിൽ ജേക്കബ് തോമസ് ബി.ജെ.പിയിൽ പദവികളൊന്നും വഹിക്കുന്നില്ല. സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയായ ആർ.ശ്രീലേഖ വിരമിച്ചതിന് പിന്നാലെ ബി.ജെ.പി അംഗത്വമെടുത്തിരുന്നു.
നിലവിൽ അവർ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. മറ്റൊരു ഡി.ജി.പിയായ ടി.പി സെൻകുമാർ ഹിന്ദുഐക്യവേദിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ ശ്രദ്ധേയനായ ഡി.ജി.പിയായിരുന്നു ജേക്കബ് തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

