ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, ദമ്പതികളെ ആക്രമിച്ചു; മൂന്നുപേർ പിടിയിൽ
text_fieldsകോതമംഗലം (എറണാകുളം): ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിെവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചേർത്തല ചെട്ടിശ്ശേരിച്ചിറ സുരാജ് (25), വയലാർ ചിറയിൽ നിധിൻ (27), ചേർത്തല വെട്ടക്കൽ കമ്പയകത്ത് ശരത് (28) എന്നിവരെയാണ് ഊന്നുകൽ പൊലീസ് പിടികൂടിയത്. സെപ്റ്റംബർ മൂന്നിന് രാത്രി ഒമ്പതോടെയാണ് സംഭവം.
പനങ്കുഴി പാലത്തിന് സമീപം മദ്യപിച്ച് വഴിയിൽ മാർഗതടസ്സം ഉണ്ടാക്കി നിൽക്കുകയായിരുന്ന സംഘം കാറിൽ പോവുകയായിരുന്ന ദമ്പതികളെ ഇതിൽനിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. മർദനത്തിൽ ഭർത്താവ് ജിനോക്ക് സാരമായി പരിക്കേറ്റു. ഭാര്യയെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ചു.
തുടർന്ന് തിരിച്ചുപോയ സംഘം ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിൽ വാച്ചറുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി ചെക്ക്പോസ്റ്റ് ബാറിെൻറ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടുപേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളഞ്ഞു.
സംഭവത്തെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. സുരാജ് ആറ് കേസുകളിലും നിധിൻ രണ്ട് കേസുകളിലും പ്രതികളാണ്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ കെ.ജി. ഋഷികേശൻ നായർ, എസ്.ഐമാരായ കെ.ആ.ർ ശരത് ചന്ദ്രകുമാർ, ഷാജു ഫിലിപ്പ്, എ.എസ്.ഐമാരായ എം.എം. ബഷീർ, ഇബ്രാഹിം, മനാഫ്, എസ്.സി.പി.ഒമാരായ കെ.എസ്. ഷനിൽ, രജേഷ്, നിയാസുദീൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.