ലിഗയുടേത് കൊലപാതകംതന്നെ, പൊലീസ് അനാസ്ഥ വ്യക്തം –സഹോദരി ഇലീസ് (VIDEO)
text_fieldsതിരുവനന്തപുരം: ലാത്വിയൻ വനിത ലിഗയുടേത് കൊലപാതകമാണെന്നും സംഭവത്തിന് പിന്നിൽ ഏറെ ദുരൂഹതയും അസ്വാഭാവികതയും നിലനിൽക്കുന്നുണ്ടെന്നും സഹോദരി ഇലീസ്. ലിഗയെ കണ്ടെത്തുന്നതിൽ പൊലീസിെൻറ നിരുത്തരവാദ സമീപനവും അനാസ്ഥയും വ്യക്തമാണ്. കാണാതായ അന്നുതന്നെ കൃത്യമായരീതിയിൽ അന്വേഷിച്ചെങ്കിൽ കണ്ടെത്താൻ സാധിക്കുമായിരുന്നു. മൃതദേഹത്തിന് 30 ദിവസത്തിലധികം പഴക്കമുണ്ടെന്ന പ്രാഥമിക റിപ്പോർട്ടുകൾ സത്യമാണെങ്കിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നുവെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡി.ജി.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവർക്ക് ഒറ്റക്ക് എത്തിച്ചേരാനാവില്ല. ആരോ ലിഗയെ ഇവിടെ എത്തിച്ചതാവാം.
•കോവളം ബീച്ചിനെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്ത ലിഗ ഇവിടെനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് എങ്ങനെ എത്തിപ്പെട്ടു?
•സ്വദേശിയുടെ സഹായമോ ഇടപെടലോ ഇല്ലാതെ ഇവിടെ എത്താനാകില്ലെന്നത് പകൽപോലെ വ്യക്തം.
•മേഖല സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും താവളമാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
•പകൽപോലും പ്രദേശവാസികൾ എത്താൻ ഭയക്കുന്ന ഇവിടെ ലിഗ ഒറ്റക്കെത്തില്ല.
•ഇവിടെ മുമ്പും ദുരൂഹമരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
•ലിഗയെ കാണാതാകുേമ്പാൾ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ വിവരം പൊലീസിന് താൻ കൈമാറിയിട്ടുണ്ട്.
•മൃതദേഹത്തിൽ കണ്ട ജാക്കറ്റ് ലിഗയുടേതല്ല.
•ആവശ്യത്തിന് പണം കൈവശമില്ലാതിരുന്ന ലിഗ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വിലയിരുത്തൽ അടിസ്ഥാനരഹിതം.
•കാണാതായ സമയത്ത് ലിഗ ധരിച്ചിരുന്ന ചപ്പൽ മൃതദേഹത്തിലോ സമീപത്തോ ഉണ്ടായിരുന്നില്ല.
•ലിഗയെ തിരിച്ചറിയാനുള്ള പ്രധാന അടയാളമായ മുൻവശത്തെ പല്ലും കാണാനില്ല.
•മൃതദേഹം കാണപ്പെട്ടരീതിയും സംശയാസ്പദമാണ്.
ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ട്. മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ദുരൂഹതകൾ വേഗത്തിൽ നീക്കണം. ലിഗയെ കാണാതായ സമയത്ത് പൊലീസിൽനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം തുടരന്വേഷണത്തിൽ ആവർത്തിക്കരുത്. പോസ്റ്റ്മോർട്ടം റിേപ്പാർട്ട് പുറത്തുവന്നശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും. മറ്റാരെക്കാളും ലിഗയെ തനിക്ക് നന്നായറിയാം. അവൾക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്യാൻ ഇത്തരമൊരു സ്ഥലം തെരഞ്ഞെടുക്കുകയുമില്ല.
നാട്ടിൽനിന്ന് മെച്ചപ്പെട്ട ശാരീരിക-മാനസിക സാഹചര്യങ്ങൾക്കായി കേരളത്തിലെത്തിയ ലിഗ ഇവിടെവെച്ച് ആത്മഹത്യ ചെയ്തുവെന്ന് കരുതാനുമാകില്ല. ഇൗ സാഹചര്യത്തിൽ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുംവരെ പോരാട്ടം തുടരും. ലിഗക്ക് നേരിട്ട ദുരനുഭവം മെറ്റാരാൾക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ച വാശി മാത്രമാണ് ഇത്തരമൊരു പോരാട്ടത്തിന് ധൈര്യമേകുന്നത്.
മരണം ആത്മഹത്യ എന്ന വിധിയെഴുത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ റീ പോസ്റ്റ്മോർട്ടത്തിന് ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിൽ വിശദപരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചതായും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലിഗയുടെ ഭർത്താവ് ആൻഡ്രൂസ്, സാമൂഹികപ്രവർത്തക അശ്വതി ജ്വാല എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
