എട്ട് വർഷത്തെ സ്‌നേഹം പറന്നു; അമ്മത്തൊട്ടിലിൽ നിന്ന് ‘നിള’ ഇറ്റലിയിലേക്ക്...
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ‘മോളേ, നന്നായി പഠിക്കണേ... അവിടെ ചെന്നിട്ട് ഞങ്ങളെ മറക്കരുത് കേട്ടോ...’ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ശബ്ദം ഇടറി. എട്ട് വർഷമായി നെഞ്ചോട് ചേർത്ത് ഉറക്കിയ കുഞ്ഞിനെ മറ്റൊരാളുടെ കൈകളിലേക്ക് കൊടുക്കുമ്പോൾ ആ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 2018 ഫെബ്രുവരിയിൽ 15 ദിവസം മാത്രം പ്രായമുള്ളപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച കുഞ്ഞിന് ‘നിള’ (പേര് സാങ്കൽപികം) എന്ന് സമിതി അധികൃതർ പേരിട്ടു.
സാധാരണ അമ്മത്തൊട്ടിൽ വഴിയും അല്ലാതെയും സമിതിയുടെ പരിചരണക്ക് വരുന്ന കുട്ടികൾ ഒരു വർഷം കൊണ്ട് ഒരു പുതിയ വീട് കണ്ടെത്തും. നിളയുടെ കാര്യത്തിൽ നിയമം കുരുക്കിട്ടു. അടുത്ത ബന്ധുക്കൾ അവകാശികളുണ്ടായിരുന്നു. എഴ് വർഷമായി ആരും തേടിയെത്തിയില്ല. തൈക്കാട് മോഡൽ എൽ.പി.എസിലെ മൂന്നാം ക്ലാസുകാരിയായി അവൾ വളർന്നു. ദത്ത് കൊടുക്കാൻ പറ്റാത്തതിൽ ഞങ്ങൾക്ക് വലിയ വിഷമമുണ്ടായിരുന്നു. പക്ഷേ കൈവിടാൻ മനസ്സ് വന്നില്ല - സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.
നിയമത്തിന്റെ വാതിലുകൾ മുട്ടി, ഒടുവിൽ 2025 നവംബറിൽൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിളയെ ‘ഉപേക്ഷിക്കപ്പെട്ട കുട്ടി’യായി പ്രഖ്യാപിച്ചു. അതോടെ അവൾക്ക് ഒരു വീടിനുള്ള വാതിൽ തുറന്നു.ഇറ്റലിയിലെ ചരിത്ര നഗരമായ ലൂക്കയിൽ നിന്ന് അപേക്ഷ എത്തി. മക്കളില്ലാത്ത യാക്കോപ്പോ റുസ്സോയും സാറാ ജോർജിയുമാണ് നിളയെ ഏറ്റെടുത്തത്. ചൊവ്വാഴ്ച തൈക്കാട് ആസ്ഥാനത്ത് കലക്ടർ അനുകുമാരിയുടെ സാന്നിധ്യത്തിൽ കുഞ്ഞിനെ പുതിയ അച്ഛനമ്മമാർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

