പ്രളയം: ധനസഹായവും സാധന വിതരണവും 29നുള്ളിൽ പൂർത്തിയാക്കും
text_fieldsതിരുവനന്തപുരം: പ്രളയബാധിതർക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29നകം പൂർത്തിയാക്കാൻ മന്ത്രിസഭ ഉപസമിതി യോഗം നിർദേശിച്ചു. അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പൂർത്തിയായി. 5.52 ലക്ഷം പേർക്ക് ഇതിനകം സഹായം നൽകി. പുതുതായി ലഭിച്ച അപേക്ഷകളിലാണ് സഹായം നൽകാൻ ബാക്കി.
മേയ് 29 മുതൽ 439 പേരാണ് കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്. ഇതിൽ 331 പേർക്ക് മരണാനന്തര ആനുകൂല്യം നൽകി. എഫ്.ഐ.ആർ, നിയമാനുസൃത ആശ്രിതർ ഉൾപ്പെടെ രേഖകൾ ലഭ്യമാക്കുന്നതിലെ കാലതാമസം കാരണം നൂറോളം അപേക്ഷകൾ തീർപ്പ് കൽപിക്കലിെൻറ വിവിധ ഘട്ടങ്ങളിലാണ്. കുടുംബശ്രീ മുഖേന വീട്ടമ്മമാർക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നൽകുന്നതിെൻറ ഭാഗമായി 1,00,770 അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തിയായി.
ഇതുൾപ്പെടെ രണ്ടു ലക്ഷം അപേക്ഷകളിൽ ഒരാഴ്ചക്കകം നടപടി പൂർത്തിയാക്കും. ഒാരോ വീട്ടിലെയും അടിയന്തര ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരമാവധി കടബാധ്യത കുറച്ചാണ് ഒരു ലക്ഷം വരെയുള്ള വായ്പ നൽകുക.
തൃശൂർ ജില്ലയിൽ 27 മുതൽ 30 വരെയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെയും ഐ.ടി അധിഷ്ഠിത അദാലത്തുകൾ സംഘടിപ്പിക്കും. മറ്റു ജില്ലകളിൽ ആവശ്യാനുസരണം സാധാരണ രീതിയിൽ അദാലത്തുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.