ദുരിതാശ്വാസനിധി തട്ടിപ്പ്: സൈബർ പൊലീസ് കേസെടുത്തു
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന തട്ടിയെടുക്കാൻ വ്യാജ ഐ.ഡിയുണ്ടാക്കിയ സം ഭവത്തിൽ സൈബർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ വ്യാജ ഐ.ഡി ഡിലീറ്റ് ചെയ്‌തു. പുതിയ മേൽവിലാസം നൽകുമ്പോൾ ഇൻവാലിഡ് യു.പി.ഐ ഐ.ഡി എന്നാണ് കാണിക്കുന്നത്. സി.എം.ഡി.ആർ നിധി മുടക്കലിന് പുറമെ പണം കൊള്ളയടിക്കാനുള്ള ശ്രമമാണ് വ്യാജ ഐ.ഡിക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
keralacmdrf@sbi എന്നാണ് ഔദ്യോഗിക ഐ.ഡി. ഇതിൽ കേരള എന്ന ഇംഗ്ലീഷ് പദത്തിെൻറ ആദ്യ ‘a’ മാറ്റി ‘e’ എന്നാക്കി. ഇതോടെ വിലാസം kerelacmdrf@sbi എന്നായി. ആർക്കും പെട്ടെന്ന് മനസ്സിലാകില്ല. ഇങ്ങനെ വ്യാജ യു.പി.ഐ (യൂനിഫൈഡ് പേമെൻറ്സ് ഇൻറർഫേസ്) വിലാസമുണ്ടാക്കി അതുവഴി തട്ടിപ്പിനാണ് ശ്രമിച്ചത്. സന്ദീപ് സബജീത്ത് യാദവ് എന്നയാളുടെ പേരിലേക്കാണ് വ്യാജ യു.പി.ഐ ഐ.ഡി റൂട്ട് ചെയ്തത്.
സംഭവം പുറത്തുവന്നതോടെ ചൊവ്വാഴ്‌ചതന്നെ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. യു.പി.ഐ കൈകാര്യം ചെയ്യുന്ന ഔദ്യോഗിക സ്ഥാപനമായ നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യയെ പൊലീസ് വിവരം അറിയിച്ചു. ഇതിനെതുടർന്നാണ് വ്യാജ ഐ.ഡി പിൻവലിച്ചതെന്ന് കരുതുന്നു. തുടർന്ന് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷിക്കാൻ പൊലീസ് മേധാവി ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടി.കെ. വിനോദ്‌കുമാറിന് നിർദേശം നൽകി. തുടർന്നാണ് സൈബർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.