കാക്കനാട്: പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ വകുപ്പുതല അന്വേഷണവുമായി റവന്യൂ വകുപ്പ്. ഇതിന് കലക്ടറുടെ നിർദേശപ്രകാരം എ.ഡി.എം ചന്ദ്രശേഖരൻ നായരുടെ മേൽനോട്ടത്തിൽ 10അംഗ സംഘം രൂപവത്കരിച്ചു. കലക്ടറേറ്റ് ഫിനാൻസ് ഓഫിസർ ഹരികുമാറും ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് ജോർജ് ജോസഫുമാണ് സംഘത്തെ നയിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.
റവന്യൂ വിഭാഗം ഉദ്യോഗസ്ഥരും ക്രമക്കേട് നടന്ന പരിഹാരം സെല്ലിലെ ജീവനക്കാരും സംഘത്തിലുണ്ടാകുമെന്നാണ് സൂചന. ദുരിതാശ്വാസ ഫണ്ടിൽനിന്ന് അയച്ച വലിയ തുകകളുടെയടക്കം സംശയകരമായ രീതിയിൽ നടന്ന എല്ലാ ഇടപാടും പരിശോധിക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ആവശ്യമെങ്കിൽ തെളിവുകൾ കൈമാറുകയും ചെയ്യും.
അന്വേഷണസംഘത്തിെൻറ ആദ്യ യോഗം വെള്ളിയാഴ്ച രാവിലെ എ.ഡി.എമ്മിെൻറ ചേംബറിൽ ചേരുമെന്നാണ് വിവരം. കേസിൽ മുഖ്യപ്രതിയായ വിഷ്ണു ഉപയോഗിച്ച കമ്പ്യൂട്ടറുകൾ അടക്കമുള്ളവ ക്രൈംബ്രാഞ്ചിെൻറ കൈവശമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തോടൊപ്പം വകുപ്പുതല അന്വേഷണംകൂടി നടക്കുന്നതോടെ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നാണ് സൂചന.