പ്രളയ ദുരിതാശ്വാസം: കെട്ടിക്കിടക്കുന്നത് 18,000ലേറെ കേസുകൾ
text_fieldsകൊച്ചി: പ്രളയ ദുരിതാശ്വാസത്തിെൻറ മറവിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവര ുന്നതിനിടെ നഷ്ടപരിഹാരത്തിന് ഫയൽ ചെയ്ത 18,000ലേറെ പരാതികൾ കെട്ടിക്കിടക്കുന്നു. ആശ്വാസധനം പോലും ലഭിക്കാത്തവരുടേതടക്കമുള്ള കേസുകളാണ് എറണാകുളം സ്ഥിരം ലോക് അദാലത്തിൽ തീർപ്പാക്കാനുള്ളത്. 2019 നവംബർ 17ന് പരാതികൾ സ്വീകരിച്ചുതുടങ്ങിയത് മുതൽ ബുധനാഴ്ച വരെ ആകെ 18,200 കേസുകൾ ഫയൽ ചെയ്തു. ഇതിനകം ഇരുപതോളം കേസുകൾ മാത്രമാണ് തീർപ്പാക്കാനായത്. 1,20,000 രൂപയാണ് ഇതുവരെ നൽകിയതിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുക.
250 പേർക്കുകൂടി ടോക്കൺ നൽകിയിട്ടുണ്ടെന്നും ഇവർ അടുത്ത ദിവസങ്ങളിൽ ഹാജരായി അപേക്ഷ നൽകുമെന്നും അദാലത്ത് അധികൃതർ പറയുന്നു. അഞ്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് അദാലത്തിെൻറ പ്രവർത്തനം. കേസുകളുടെ ആധിക്യമനുസരിച്ച് വേഗത്തിൽ തീർപ്പാക്കാനാവാത്തതിനാൽ നീണ്ട ഇടവേള നൽകിയാണ് ഓരോ കേസും പരിഗണനക്കായി മാറ്റിവെക്കുന്നത്. വെള്ളിയാഴ്ച സ്വീകരിച്ച പരാതി ഒരുവർഷത്തിനുശേഷം 2021െഫബ്രുവരിയിൽ പരിഗണിക്കാനാണ് മാറ്റിവെച്ചത്.
വരുംദിവസങ്ങളിൽ വരുന്ന പരാതികളും ഇത്തരത്തിൽ ഒരുവർഷത്തിന് ശേഷമാകും പരിഗണിക്കുക. മുന്നൂറിലേറെ കേസുകൾ ഓരോ ദിവസവും പരിഗണിക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, ഇതിനൊപ്പം തീർപ്പാകുന്ന കേസുകളുടെ ഉത്തരവ് കൂടി തയാറാക്കേണ്ടതുണ്ട്. എറണാകുളത്തിനുപുറമെ ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ കേസുകളും പരിഗണിക്കേണ്ടത് എറണാകുളം സ്ഥിരം ലോക് അദാലത്താണ്. എന്നാൽ, എറണാകുളത്തെ കേസുകൾതന്നെ സൂക്ഷിക്കാനും പരിഗണിക്കാനും കാലതാമസം നേരിടുന്നതിനാൽ മറ്റ് ജില്ലകളിലെ കേസുകൾ ഇനിയും ഇവിടേക്ക് അയച്ചിട്ടില്ല.
ഇവിടത്തെ പരാതികളുടെ ആദ്യ പരിഗണനതന്നെ അനിശ്ചിതമായി നീളും. നേരിട്ട് എത്തിയ പരാതികൾ കൂടാതെ അഭിഭാഷകർ വഴിയും തപാൽ വഴിയും ദിനേന കേസുകൾ കോടതിയിലെത്തുന്നുണ്ട്. തപാൽ വഴി വന്ന കേസുകൾ ഇപ്പോഴും പരിഗണനക്കെടുക്കാനാവാതെ ചാക്കുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻ പണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് അധികപേരും അദാലത്തിൽ അപേക്ഷയുമായി എത്തുന്നത്. എന്നാൽ, നീണ്ട ഇടവേളക്കുശേഷം ഹാജരാകാൻ നിർദേശിച്ച് തീയതി നൽകുന്നതോടെ പാതി പ്രതീക്ഷ നഷ്ടപെട്ടാണ് ഏറെയും മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.