പ്രളയം: വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വരെ നൽകാൻ സർക്കാർ ഉത്തരവ്. വീടും ഭൂമിയും സ്വയം കണ്ടെത്തുന്നവർക്ക് പരമാവധി 10 ലക്ഷം വരെ നൽകാമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഡി. വേണു ഉത്തരവിൽ വ്യക്തമാക്കി. സർക്കാറിന് വിശദമായ പ്രൊപ്പോസൽ സമർപ്പിച്ചാൽ പ്രത്യേക അംഗീകാരം നൽകും. അതിനായി സംസ്ഥാനത്ത് മറ്റൊരിടത്തും വാസയോഗ്യമായ സ്ഥലം കുടുംബത്തിന് ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യം സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിട്ടുനൽകണം.
ദുരന്ത സാധ്യതയുള്ളതോ പ്രളയത്തിൽ വാസയോഗ്യമല്ലാതായതോ ആയ സ്ഥലങ്ങളിൽ വീട് ഉണ്ടായിരുന്നവർക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് വ്യാഴാഴ്ച പുറപ്പെടുവിച്ചത്. പുതിയ സ്ഥലം വാങ്ങുന്നതിന് രണ്ടു ഗഡു ആയാണ് തുക അനുവദിക്കുക. ഈ തുക ഉപയോഗിച്ച് വാസയോഗ്യമായ മൂന്ന് സെൻറ് സ്ഥലമെങ്കിലും വാങ്ങണം. സ്ഥലം വാങ്ങാൻ അഡ്വാൻസ് ആയി പരമാവധി 50,000 രൂപ വരെ ആദ്യഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തഹസിൽദാർ വഴി നൽകും. കുടുംബനാഥെൻറ ബാങ്ക് അക്കൗണ്ടിലേക്കാകും പണം അനുവദിക്കുക.
രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, സ്ഥലത്തിെൻറ വിലയുടെ അഡ്വാൻസ് കഴിച്ചുള്ള ബാക്കി തുക എന്നിവ പിന്നീട് നൽകും. ഇൗ 5.5 ലക്ഷം രൂപ സ്ഥലം വിൽക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാകും നൽകുക.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും സർക്കാർ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച സാങ്കേതിക സമിതിയുടെ ശിപാർശയുടെ വെളിച്ചത്തിലാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ വസിക്കുന്നവരെ കണ്ടെത്തിയത്. വീട് പൂർണമായും (75 ശതമാനം) തകർന്നതോ വാസയോഗ്യമല്ലാതായതോ പതിച്ചുനൽകാൻ സാധിക്കാത്തതോ ആയ പുറമ്പോക്കു ഭൂമിയിൽ വസിക്കുന്ന കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കും. 2019ലെ പ്രകൃതിക്ഷോഭത്തിൽ വീട് നിലനിന്നിരുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് സാങ്കേതിക പരിശോധനയിലൂടെ കണ്ടെത്തിയ കുടുംബങ്ങളും ഇൗ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.