ഫ്ലാറ്റ് രജിസ്ട്രേഷൻ: ആധാരത്തിൽ വിലകുറച്ച് കാണിച്ച് 70 കോടിയുടെ വെട്ടിപ്പ്
text_fieldsകൊച്ചി: സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ ഫ്ലാറ്റുകളുടെ രജിസ്ട്രേഷനിൽ നടന്നത് 70 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്. ആധാരത്തിൽ വിലകുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. 2015 മുതൽ 2019 വരെ സംസ്ഥാനത്തുടനീളം നടന്ന ഫ്ലാറ്റ് രജിസ്ട്രേഷൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് രജിസ്ട്രേഷൻ വകുപ്പ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. നഷ്ടം തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി.
മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ രജിസ്ട്രേഷനിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഫ്ലാറ്റ് രജിസ്ട്രേഷനുകളുടെ കണക്കെടുത്തത്. നിരവധി ഫ്ലാറ്റുകൾ ആധാരത്തിൽ വിലകുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്തതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. തുടർന്ന്, ചതുരശ്രയടിക്ക് 1500 രൂപയിൽ കുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്ത ഫ്ലാറ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ രജിസ്ട്രേഷൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
വിവിധ ജില്ലകളിലായി ഇത്തരം 9,810 ഫ്ലാറ്റുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽതന്നെ ചതുരശ്രയടിക്ക് 1000 രൂപയിലും 500 രൂപയിലും താഴെ കാണിച്ചിരിക്കുന്നവയുമുണ്ട്. വിലകുറച്ച് രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നത് തടയാൻ ഫ്ലാറ്റുകളുടെ മൂല്യനിർണയത്തിന് സർക്കാർ 2016ൽ വാല്യുവേറ്റർമാരായി എൻജിനീയർമാരെ നിയോഗിക്കുകയും രജിസ്ട്രേഷന് ഇവരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാൽ, വാല്യുവേറ്റർമാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ പോലും കൃത്രിമമുണ്ടെന്നാണ് കണ്ടെത്തൽ.
ഫ്ലാറ്റുകൾ വിലകുറച്ച് രജിസ്റ്റർ ചെയ്തത് മൂലം സർക്കാറിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ ഉടമകൾക്ക് നോട്ടീസ് അയക്കുന്നതടക്കം നടപടി ആരംഭിച്ചതായി രജിസ്ട്രേഷൻ ഐ.ജി എ. അലക്സാണ്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ല രജിസ്ട്രാർമാരാണ് കേസെടുത്ത് നോട്ടീസ് അയക്കുന്നത്. ഇത്തരം വെട്ടിപ്പുകൾ ആവർത്തിക്കുന്നത് തടയാനും നടപടിയെടുക്കും. വെട്ടിപ്പിന് ഒത്താശ ചെയ്ത വാല്യുവേറ്റർമാരെ പാനലിൽനിന്ന് ഒഴിവാക്കുന്നതും പരിഗണിക്കും.
ഫ്ലാറ്റുകൾക്ക് പിന്നാലെ വാണിജ്യ കെട്ടിടങ്ങളുടെയും ആഡംബര വീടുകളുടെയും രജിസ്ട്രേഷനിലും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.