കോവിഡ് ചികിത്സ: കൈപൊള്ളും നിരക്കിന് കടിഞ്ഞാൺ
text_fieldsതിരുവനന്തപുരം: െകെപൊള്ളും നിരക്കിന് കടിഞ്ഞാണിടാൻ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവ്. ജനറൽ വാർഡിലെ ഒരുദിവസത്തെ നിരക്ക് 2,645 രൂപയാണ്. അതേസമയം എൻ.എ.ബി.എച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ്) അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ വാങ്ങാം. ഹൈ ഡിപ്പൻറൻസി യൂനിറ്റ് (എച്ച്.ഡി.യു), െഎ.സി.യു, വെൻറിേലറ്റർ െഎ.സി.യു, എന്നിവിടങ്ങളിലും പ്രതിദിനം ഇൗടാക്കാവുന്ന നിരക്കും ഉത്തരവിൽ വ്യക്തമാക്കിട്ടുണ്ട്. കോടതിനിർദേശത്തെ തുടർന്ന് സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ചികിത്സാനിരക്കിൽ ഏകീകരണം വരുത്തിയത്. ഇക്കാര്യം സർക്കാർ കോടതിയെയും അറിയിച്ചിട്ടുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട് വിവിധ ചികിത്സകളുടെയും മരുന്നുകളുടെയും വസ്തുക്കളുടെയും ഡോക്ടർ-നഴ്സ് സേവനങ്ങളുടെയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിൽനിന്ന് ഒരു രൂപ പോലും കൂടരുത്. വെബ്സൈറ്റുകളിലും നിരക്കുകൾ കൃത്യമായി പ്രദർശിപ്പിക്കണം. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ നിരക്കുകൾ ഏത് സമയവും പരിശോധിക്കാനാകണം.
പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൊള്ളനിരക്ക് ഇൗടാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി സി.കെ. പത്മാകരൻ, ഡോ.വി.രാജീവൻ, ഡോ.വി.ജി. പ്രദീപ്കുമാർ എന്നിവരടങ്ങിയ അപ്പേലറ്റ് അതോറിറ്റിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
സർക്കാർ നിശ്ചയിച്ച നിരക്കിൽ ഉൾപ്പെടുന്നവ
രജിസ്ട്രേഷൻ ചാർജുകൾ, മരുന്ന് കിടക്കകൾക്കുള്ള ചാർജ്, നഴ്സിങ്- ബോർഡിങ് നിരക്കുകൾ, കൺസൽട്ടൻറ് ചാർജ്, രക്തം മാറ്റിവെക്കൽ നിരക്ക്, ഓക്സിജൻ, മരുന്നുകൾ, പാത്തോളജി-റേഡിയോളജി ടെസ്റ്റുകൾ, എക്സ്റേ, യു.എസ്.ജി, സർജൻ, അനസ്തെറ്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷനൽ ചാർജുകൾ എന്നിവയെല്ലാം. അഡ്മിറ്റാകുന്നതിന് തൊട്ടുമുമ്പുള്ള രോഗനിർണയ പരിശോധനകൾക്കും കൺസൾേട്ടഷനുമുള്ള ചാർജുകൾക്കും ഡിസ്ചാർജ് ആയ ശേഷം 15 ദിവസം വരെയുള്ള രോഗനിർണയ പരിശോധനകൾക്കുമെല്ലാം ഇൗ നിരക്ക് ബാധകമാണ്.
ഉൾപ്പെടാത്തവ
സി.ടി. ചെസ്റ്റ്, എച്ച്.ആർ.സി.ടി ചെസ്റ്റ് തുടങ്ങിയവക്കും പി.പി.ഇ കിറ്റുകൾക്കും റെംഡെസിവർ അടക്കം വിലകൂടിയ മരുന്നുകൾക്കുമുള്ള നിരക്ക് സർക്കാർ നിശ്ചയിച്ചതിൽ ഉൾപ്പെടില്ല. ഇവക്ക് പ്രത്യേക തുക നൽകണം. പൊതുജനതാൽപര്യം മുൻനിർത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏതെങ്കിലും പരിശോധനകൾക്കോ മരുന്നുകൾക്കോ നിരക്ക് നിശ്ചയിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ടെങ്കിൽ അത് ബാധകവുമായിരിക്കും.
അധികം ഇൗടാക്കിയാൽ പത്തിരട്ടി വരെ പിഴ
ഏതെങ്കിലും തരത്തിൽ അധികനിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡി.എം.ഒ അടക്കം ഉന്നതാധികാരികള്‍ക്ക് നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി സമർപ്പിക്കാം. അധികമായി ഇൗടാക്കിയ തുകയുടെ പത്തിരട്ടി വരെ പിഴയായി ഈടാക്കും. ജില്ല മെഡിക്കൽ ഓഫിസർക്കാകും ഇത് സംബന്ധിച്ച ഏതു പരാതി കേൾക്കാനും പരിഹാരം നിർണയിക്കാനുമുള്ള അവകാശം. രോഗികളെത്തിയാൽ അഡ്വാൻസ് തുക ഈടാക്കിയ ശേഷം മാത്രം അഡ്മിഷൻ എന്ന നിലപാടെടുത്താലും നടപടിയുണ്ടാകും. പി.പി.ഇ കിറ്റുകൾ, പൾസ് ഓക്സിമീറ്റർ, ഓക്സിജൻ സിലിണ്ടർ, മറ്റ് അനുബന്ധവസ്തുക്കൾ എന്നിവക്ക് അമിത നിരക്ക് ഈടാക്കിയാൽ ജില്ല കലക്ടർമാർക്ക് കടുത്ത നടപടി നേരിട്ട് സ്വീകരിക്കാം. ആശുപത്രികൾക്ക് മാത്രമല്ല, ഷോപ്പുകൾക്കും എം.ആർ.പി പാലിക്കൽ ബാധകമാണ്.
നിരക്കുകൾ ഇങ്ങനെ
ജനറൽ വാർഡ്
എൻ.എ.ബി.എച്ച് അംഗീകാരം ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തിന് - 2645 രൂപ.
എൻ.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികളിൽ 2910 രൂപ.
എച്ച്.ഡി.യു (ഹൈ ഡിപ്പൻഡൻസി യൂനിറ്റ്)
എൻ.എ.ബി.എച്ച് അംഗീകാരം ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസം 3795 രൂപ.
എൻ.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികളിൽ 4175 രൂപ.
ഐ.സി.യു:
എൻ.എ.ബി.എച്ച് അംഗീകാരം ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തിന് - 7800 രൂപ.
എൻ.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികളിൽ 8580 രൂപ.
വെൻറിലേറ്റർ ഐ.സി.യു
എൻ.എ.ബി.എച്ച് അംഗീകാരം ഇല്ലാത്ത ആശുപത്രികളിൽ 13800 രൂപ.
എൻ.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികളിൽ 15180 രൂപ.
ജനറൽ വാർഡിൽ രണ്ട് പി.പി.ഇ കിറ്റിെൻറ തുക മാത്രം
ജനറൽ വാർഡിൽ കഴിയുന്ന രോഗികളിൽ നിന്ന് ദിവസം രണ്ട് പി.പി.ഇ കിറ്റിെൻറയും ഐ.സി.യു രോഗികളിൽ നിന്ന് ദിവസം അഞ്ച് പി.പി.ഇ കിറ്റിെൻറയും തുകയേ ഇൗടാക്കാവൂ. മരുന്നുകളുടെയും പി.പി.ഇ കിറ്റിെൻറയും പരമാവധി വില്പനവിലയില് (എം.ആർ.പി) കൂടുതല്‍ നിരക്ക് ഈടാക്കാൻ പാടില്ല. ആർ.ടി.പി.സി.ആർ അടക്കം പരിശോധനകൾക്കും സർക്കാർ നിശ്ചയിച്ച നിരക്കേ ഇൗടാക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.