കടത്തിണ്ണയിൽ കിടന്ന് മരിച്ച യാചകന്റെ സഞ്ചിയിൽ നിന്നും കിട്ടിയത് അഞ്ച് ലക്ഷം രൂപ, മരണം മതിയായ ചികിത്സ ലഭിക്കാതെ
text_fieldsആലപ്പുഴ: വാഹനാപകടത്തിൽ പെട്ട് മതിയായ ചികിത്സ ലഭിക്കാതെ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്നും നൂറനാട് പൊലീസ് കണ്ടെത്തിയ് അഞ്ച് ലക്ഷത്തോളം രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടര്‍ ഇടിച്ചിരുന്നു. പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
തലക്ക് സാരമായ പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. പിന്നീട് ചൊവ്വാഴ്ച രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്‌സുകളും ലഭിച്ചത്. പ്ലാസ്റ്റിക് ടിന്നിൽ അടച്ചുവെച്ച് ടേപ്പ് ഒട്ടിച്ച നിലയിലാണ് പണം കണ്ടെത്തിയത്. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിലാസം.
അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിൽ നിന്ന് 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്.എച്ച്.ഒ എസ്.ശ്രീകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

