കടൽക്ഷോഭം: മുതലപ്പൊഴിയിൽ വള്ളം തകർന്നു; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
text_fieldsമുതലപ്പൊഴിയിൽ കടൽക്ഷോഭത്തിൽ തകർന്ന ബോട്ട്
ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം മൂലം മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. വള്ളവും എൻജിനും മത്സ്യബന്ധനോപകരണങ്ങളും തകർന്നു. ബുധനാഴ്ച രാവിലെ 7.50 ഓടെയാണ് അപകടം. പൂത്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. താങ്ങു വെള്ളത്തിൽ കൊണ്ടുവരുന്ന മത്സ്യം കാരിയർ വള്ളങ്ങളിലാണ് ഹാർബറിൽ എത്തിക്കുന്നത്. ഇതിനായി കടലിലേക്ക് പോകുമ്പോഴാണ് വള്ളം തിരയിൽപ്പെട്ട് പുലിമുട്ടിലിടിച്ച് തകരുന്നത്.
വള്ളത്തിലുണ്ടായിരുന്ന നെടുങ്കണ്ട ഒന്നാം പാലം സ്വദേശികളായ അലി (25), അർഷാദ് (22), നൗഷാദ് (22) എന്നീ തൊഴിലാളികൾ കടലിൽ വീണു. ഈ സമയം മൗത്ത് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാരായ റോയ് റോബർട്ട്, ഷൈജു. ഡി, ജോസഫ്, ജഗൻ, ഡ്രൈവർവരായ ജോസ്, ജെറോം എന്നിവർ ചേർന്ന് തൊഴിലാളികളെ രക്ഷിച്ചു.
രക്ഷാ ബോട്ടിൽ കയറ്റി ഇവരെ കരയിൽ എത്തിച്ചു. മൂവരെയും ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്കുകൾ ഗുരുതരമല്ല. ചികിത്സ നൽകി വിട്ടയച്ചു. തിരയിൽപ്പെട്ട് കല്ലിലേക്ക് ഇടിച്ചുകയറിയ വള്ളം പൂർണമായും തകർന്ന് ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചു. രണ്ട് എൻജിൻ ഉൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടമായി. മത്സ്യവുമായി തിരികെ വരുമ്പോഴായിരുന്നു അപകടം. കാലവർഷം ആരംഭിച്ചതോടെ മുതലപ്പൊഴി ഭാഗത്ത് കടൽക്ഷോഭം വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

