ഒന്നാം മാറാട് കലാപം: മൂന്ന് പ്രതികളുടെയും ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: ഒന്നാം മാറാട് കലാപത്തില്‍ പരീച്ചന്കത്ത് കുഞ്ഞിക്കോയ കൊല്ലപ്പെട്ട കേസില്‍ ടി .സുരേഷ് (തെക്കേത്തൊടി സുരേഷൻ) അടക്കം മൂന്ന് പേര്‍ക്ക് മാറാട് സ്പെഷൽ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈകോടതി ശരിവെച്ചു. സുരേഷിനെ കൂടാതെ കോരൻറകത്ത് ബിവീഷ്, ചോ യിച്ചെൻറകത്ത് ബിജേഷ് എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്. അതേസമയം, അഞ്ച് പ്രതികളെ വെറുതെവിട്ട കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന സർക്കാർ അപ്പീലും ഡിവിഷൻബെഞ്ച് തള്ളി.
2002 ജനുവരി മൂന്നിന് മാറാട് ജുമാ മസ്ജിദിന് സമീപത്തെ റോഡില്‍ രാത്രി എട്ടിന് പ്രതികള്‍ കുഞ്ഞിക്കോയയെ വെട്ടി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അഞ്ചുപേര്‍ കൊല്ലപ്പെട്ട കലാപത്തിലെ ആദ്യ കൊലപാതകമായിരുന്നു കുഞ്ഞിക്കോയയുടേത്. കേസിലെ രണ്ടാം പ്രതിയാണ് സുരേഷ്. ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്ക് ജീവപര്യന്തം തടവിന് പുറമെ 25,000 രൂപ പിഴയും 2011 ജനുവരി 20ന് കോടതി വിധിച്ചിരുന്നു.
നാലുമുതല്‍ എട്ടു വരെയുള്ള പ്രതികളായ ശിവദാസന്‍, അനു എന്ന അനില്‍കുമാര്‍, മധു, സുബോദ്, പ്രജീഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷടക്കം മൂന്ന് പേർ അപ്പീൽ നൽകിയത്. വസ്തുതകൾ മനസ്സിലാക്കാതെയാണ് അഞ്ച് പ്രതികളെ വെറുതെ വിട്ടതെന്നും ഇവർക്ക് അർഹമായ ശിക്ഷ നൽകണമെന്നുമായിരുന്നു സർക്കാർ അപ്പീലിലെ വാദം.
സംഭവത്തിന് സാക്ഷികളെന്ന് പറയുന്നവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് ശിക്ഷ വിധിച്ചതെന്ന് ശിക്ഷിക്കപ്പെട്ടവർ ചൂണ്ടിക്കാട്ടി. പൂർണതയില്ലാത്തതും വൈരുദ്ധ്യം നിറഞ്ഞതുമായ സാക്ഷിമൊഴികളാണ് ഇവർ നൽകിയതെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, ഈ സാക്ഷികളാണ് പരിക്കേറ്റ് കുഞ്ഞിക്കോയയെ പള്ളി വളപ്പിൽ എത്തിച്ചതെന്ന് കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.