കേരളത്തിൽ ആദ്യ കോവിഡ് മരണം
text_fieldsകൊച്ചി: സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം കൊച്ചിയിൽ. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ട് (69) ആണ് ശനിയാഴ്ച രാവിലെ എട്ടിന് മരിച്ചത്. കഴിഞ്ഞ 16ന് ദുബൈയിൽനിന്നെത്തി, വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ ജില്ല ഭരണകൂടത്തിെൻറയും ആരോഗ്യവകുപ്പിെൻറയും മേൽനോട്ടത്തിൽ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ച് മട്ടാഞ്ചേരി കച്ചി ഹനഫി മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് 3.40ന് അടക്കി.
ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരേത്ത ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നതായി മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫിസർ ഡോ. ഫത്തഹുദ്ദീൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഹുസൈൻ സേട്ടിെൻറ ഭാര്യ, ഇദ്ദേഹത്തെ വിമാനത്താവളത്തിൽനിന്ന് വീട്ടിലെത്തിച്ച ടാക്സി ഡ്രൈവർ എന്നിവർ വൈറസ് ബാധിതരായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിദേശത്തുനിന്നെത്തിയ ഇദ്ദേഹത്തെ സ്രവപരിശോധനക്കുശേഷം കുഴപ്പങ്ങളില്ലാത്തതിെനത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. 20നാണ് കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22ന് കോവിഡും സ്ഥിരീകരിച്ചു.
മൃതദേഹം പൊതിഞ്ഞുകെട്ടിയ ആവരണം പൊളിക്കാതെയാണ് എട്ടടി ആഴത്തിൽ ഖബറടക്കിയത്. നേരിട്ട് കാണാൻ ബന്ധുക്കൾക്കും അനുവാദമുണ്ടായിരുന്നില്ല. സന്നദ്ധ സംഘടനയായ ഐഡിയൽ റിലീഫ് വിങ് പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി. അടുത്ത ബന്ധുക്കൾ അടക്കം ചുരുക്കം പേരാണ് മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും പങ്കുകൊണ്ടത്. നാട്ടിലുള്ള മൂന്നുമക്കൾ ഉൾെപ്പടെ നിരവധി പേർ നിരീക്ഷണത്തിലുണ്ട്. കൂടെ വിമാനത്തിൽ യാത്ര ചെയ്ത 49 പേരും ഹുസൈൻ സേട്ട് താമസിച്ചിരുന്ന ചുള്ളിക്കലിലെ സൂം റെസിഡൻസി ഫ്ലാറ്റിലെ അന്തേവാസികളും നിരീക്ഷണവിധേയരാണ്.
ബന്ധുക്കളാരെയും മൃതദേഹത്തിന് അടുത്തേക്ക് വിടാനാവില്ല -മന്ത്രി
കോവിഡ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ബന്ധുക്കളാരെയും മൃതദേഹത്തിന് അടുത്തേക്ക് വിടാനാവില്ല, ഭാര്യയെയും മകളെയും മൃതദേഹം വീഡിയോയിലൂടെ കാണിച്ചിട്ടുണ്ട്. പള്ളിയിലെ ഇമാമുമായി കലക്ടർ ബന്ധപ്പെട്ടിട്ടുണ്ട്. പ്രോട്ടോകോൾ പാലിച്ച് വളരെ സൂക്ഷ്മതയോടെയായിരിക്കും നടപടികളെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.