‘ഞാൻ ഭീഷണിപ്പെടുത്തിയെന്ന് വർഷ പറഞ്ഞിട്ടില്ല’; ഒാഡിയോ പുറത്തുവിട്ട് ഫിറോസ്
text_fieldsപാലക്കാട്: തളിപ്പറമ്പ് സ്വദേശിനി വർഷയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ. വർഷയുടെ ഒാഡിയോ ക്ലിപ്പ് പുറത്തുവിട്ടാണ് ഫിറോസ് വിശദീകരണവുമായെത്തിയത്.
ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് സഹായം അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിനി വർഷ ഫേസ്ബുക് ലൈവിൽ എത്തുന്നത്. പിന്നീട് വര്‍ഷക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും എത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ 1.35 കോടി രൂപയോളമാണ് വർഷക്ക് ലഭിച്ചത്. ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെയുള്ളവർ സഹായാഭ്യർഥന ഷെയർ ചെയ്തിരുന്നു.
അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന വർഷയുടെ പരാതിയില്‍ നാലുപേർക്കെതിരെ കേസെടുത്തിരുന്നു. ഫിറോസ് കുന്നംപറമ്പിൽ, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. വർഷയുടെ അക്കൗണ്ടിലേക്ക് വന്ന പണം ഹവാല പണമാണെന്നും ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയിരുന്നു.
വർഷയുടെ അമ്മയുടെ ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്ന പണം ഹവാലയാങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും കണ്ടുകെട്ടണമെന്ന് ഫിറോസ് ആവശ്യപ്പെട്ടിരുന്നു.
വർഷയുടെ ഒാഡിയോ പങ്കുവെച്ച് ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:വർഷ പറയുന്നു
ഫിറോസ് കുന്നംപറമ്പിൽ എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല
എന്നോട് പണം ആവശ്യപ്പെട്ടില്ല
മറ്റു രോഗികൾക്ക് നൽകാനാണ് പറഞ്ഞിരുന്നത്
സത്യം വളയ്യൊടിച്ചത് മാധ്യമങ്ങളാണ്
അങ്ങിനെയെങ്കിൽ ഫിറോസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നിർബന്ധ ബുദ്ധി ആരുടെത് ?
ഇനി വർഷയോട് എനിക്കൊരു ചോദ്യം
കൈരളി ചാനലിൽ നീ നൽകിയ വാർത്തയിൽ സാജൻ കേച്ചേരി സംസാരിച്ചത് പോലെയാണ് ഫിറോസ് കുന്നംപറമ്പിലും സംസാരിച്ചത് എന്ന് പറഞ്ഞല്ലോ. ആത് ആരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ?ഇനി ഈ കേസിൽ ഫിറോസ് കുന്നംപറമ്പിലിനെ കുടുക്കാനും കള്ള വാർത്തകളും പ്രചരണങ്ങളും നടത്താൻ കൂടെ കൂടിയവരും പറയിപ്പിച്ചവരും ആരാണെന്ന് ചോദിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.