കെ.എം ഷാജിക്കെതിരെ എഫ്.ഐ.ആർ
text_fieldsകണ്ണൂർ: സ്കൂൾ കോഴക്കേസിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ് റർ ചെയ്തു. പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി എം.എൽ.എ അഴീക്കോട് സ്കൂൾ മാനേജ്മെൻറിൽനിന്ന് കോഴ കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് തലശ്ശേരി വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു.
സ്കൂൾ ഉടമസ്ഥരായ സൊസൈറ്റിയുടെ വരവ് - ചെലവ് കണക്ക് പരിശോധിച്ചതിൽ ഇക്കാര്യം വ്യക്തമായെന്നും എഫ്.ഐ.ആറിൽ പറയു ന്നു. സി.പി.എമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. പത്മനാഭെൻറ പരാതിയിൽ ഷാജിക്കെതിരെ നേരത്തേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
പ്രസ്തുത റിപ്പോർട്ട് പ്രകാരം കേസെടുക്കാൻ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് വിജിലൻസിന് ഉത്തരവ് നൽകിയത്. ഇതനുസരിച്ചാണ് ശനിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം കേസെടുത്താൽ നിലനിൽക്കില്ലെന്ന നിയമോപദേശം തള്ളിയാണ് നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് കെ.എം. ഷാജി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ഏറെനാളായി ചലനമില്ലാതെ കിടന്ന പരാതിയിൽ വിജിലൻസ് നടപടികൾ വേഗത്തിലായത്.
കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി വി. മധുസൂദനാണ് അന്വേഷണ ചുമതല. എം.എൽ.എയെ ചോദ്യംചെയ്യുന്നത് ഉൾപ്പെടെ നടപടികൾ ലോക്ഡൗൺ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷമേ ഉണ്ടാകൂ എന്നാണ് വിവരം.
സ്കൂൾ സൊൈസറ്റി കണക്ക് പരിശോധിച്ചത് പ്രകാരം 2014 - 15 വർഷത്തിൽ 30 ലക്ഷം രൂപ സംഭാവനയായി ലഭിച്ചുവെന്നും 35 ലക്ഷം കമ്മിറ്റി ചെലവഴിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി വിജിലൻസ് എഫ്.ഐ.ആറിൽ പറയുന്നു. അതിൽ 25 ലക്ഷം കെ.എം. ഷാജിക്ക് ലഭിച്ചുവെന്നും പണം കൈപ്പറ്റിയതിന് സാക്ഷിമൊഴികളുണ്ടെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.