സംസ്ഥാനത്ത് പനിബാധ കുതിച്ചുയരുന്നു; രണ്ടാഴ്ചക്കിടെ എറണാകുളത്ത് മാത്രം എട്ട് മരണം
text_fieldsപ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
കൊച്ചി: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. എറണാകുളത്ത് മാത്രം ജൂലൈമാസം ഇതുവരെ പനിബാധിച്ചവരുടെ എണ്ണം 10,050 ആയി. എട്ടു പേർ മരിച്ചു. ഡെങ്കിപ്പനി ബാധയും ഗണ്യമായി ഉയർന്നു. 13 ദിവസത്തിനിടെ 262 പേർ ഡെങ്കിബാധിച്ച് ചികിത്സതേടി. എലിപ്പനി ബാധിതരുടെ എണ്ണം കുറവാണെങ്കിലും ബാധിക്കുന്നവരിൽ വളരെ മാരകമാകുന്നു. 19 പേർക്ക് രോഗം ബാധിച്ചു. ഇതിൽ ഏഴുപേർ മരിച്ചു.
വയറിളക്ക രോഗങ്ങളും മലേറിയ, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണവും കഴിഞ്ഞ മാസത്തെക്കാൾ വർധിച്ചു. എലിപ്പനിബാധിച്ച് ജൂലൈ ഒന്നിന് കടവന്ത്രയിൽ താമസിച്ചുവന്ന അന്തർസംസ്ഥാന തൊഴിലാളിയായ 23 കാരന്‍റെ മരണം റിപ്പോർട്ട് ചെയ്തു. മൂന്നിന് ഉദ്യോഗ്മണ്ഡൽ സ്വദേശി 64 കാരൻ, അഞ്ചിന് പട്ടിമറ്റം സ്വദേശി 48കാരൻ, കുത്താട്ടുകുളം സ്വദേശി 23കാരൻ, ഏഴിന് കളമശേരിയിൽ താമസിച്ചുവന്ന അസം സ്വദേശി 18കാരൻ, എട്ടിന് കടയിരുപ്പ് സ്വദേശി 48കാരൻ, ഒമ്പതിന് കുട്ടമ്പുഴ സ്വദേശി 46കാരൻ എന്നിവരും മരിച്ചു.
ഇത് കൂടാതെ ആറിന് കറുകുറ്റി സ്വദേശി നാലുവയസുകാരൻ ഇൻഫ്ലുവൻസ ബാധിച്ചും മരിച്ചു. ജൂണിൽ കാലവർഷം തുടങ്ങിയ ശേഷം ഇതുവരെ ജില്ലയിൽ വിവിധ ഇനം പനിബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 27 ആയി. ഇതിൽ 11പേർ മരിച്ചത് എലിപ്പനിബാധിച്ചാണ്. ജൂൺ മാസത്തിൽ ഇൻഫ്ലുവൻസ, വെസ്റ്റ്നൈൽ, എച്ച്.വൺ എൻ.വൺ എന്നിവ ബാധിക്കുന്നവർ ഏറെയായിരുന്നു. ജൂലൈ ആയതോടെ വൈറൽ പനി, ഡെങ്കി, എലിപ്പനി എന്നിവബാധിക്കുന്നവരുടെ എണ്ണം കുടുകയും മറ്റുള്ളവ ബാധിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു. ജൂണിൽ നാമമാത്രമായിരുന്ന ഡെങ്കിബാധയാണ് ഈമാസം 262 ഉയർന്നത്.
ഡെങ്കിബാധ കൂടുതൽ കളമശേരിയിൽ
ജില്ലയിൽ ഒട്ടുമിക്ക ഇടത്തും ഡെങ്കിപ്പനി ബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊതുകുകളെ പ്രതിരോധിക്കുകയാണ് രോഗ വ്യാപനം തടയാൻ തരുണ്ട്. ഈ മാസം ഡെങ്കിപ്പനിബാധ ഏറ്റവും കുടുതൽ റിപ്പോർട്ട് ചെയ്തത് കളമശേരിയിലാണ്. ജൂലൈ ഒന്നുമുതൽ ഇതുവരെ കളമശേരിയിൽ 51 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജൂലൈ ഒന്നിന് ഇവിടെ 18 പേരിൽ ഡെങ്കിപ്പനിബാധ കണ്ടെത്തി. പിറ്റെ ദിവസം അഞ്ച് പേർക്കും ഡെങ്കി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച 12 പേർക്ക് ഇവിടെ ഡെങ്കി സ്ഥിരീകരിച്ചു. ആലുവ, കാക്കനാട്, ബിനാനിപുരം, ചൂർണിക്കര, ചോറ്റാനിക്കര, ഇടത്തല, ഏലൂർ, കടവന്ത്ര, തൃക്കാക്കര, ഇടപ്പള്ളി എന്നിവിടങ്ങളിലും നിരവധി പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എലിപ്പനി: ജാഗ്രത വേണം
ചളിവെള്ളവുമായും മണ്ണുമായും നേരിട്ട് സമ്പർക്കത്തിൽ വരുന്നത് എലിപ്പനിക്ക് കാരണമാകാമെന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ ഇടപഴകുന്നവർ മുൻകരുതൽ എടുക്കണം. തൊഴിൽപരമായി മണ്ണുമായും കെട്ടി നിൽക്കുന്ന വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന ജോലി ചെയ്യുന്നവർ, കന്നുകാലി പരിചരണത്തിൽ ഏർപ്പെടുന്നവർ, കൃഷിപ്പണി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, നിർമാണ തൊഴിലാളികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർ എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം. കുട്ടികൾ സ്കൂളിൽ നിന്ന് വന്ന ശേഷവും പുറത്തു പോയി വന്ന ശേഷവും കൈകാലുകൾ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. കൃത്യസമയത്ത് ചികിത്സ തേടാതിരിക്കുന്നതാണ് എലിപ്പനി മാരകമാകാൻ കാരണം. കഠിനമായ ക്ഷീണം, കാലുകളിലെ പേശികളിൽ വേദന, തലവേദന, പനി, നടുവ് വേദന തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

