രഞ്‌ജിത്തിനെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക; അംഗത്വത്തിൽ നിന്നും നീക്കം ചെയ്‌തേക്കും
text_fieldsബി. ഉണ്ണികൃഷ്ണൻ
കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്‌ജിത്തിനെതിരെ നടപടിയുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക). രഞ്‌ജിത്തിനെതിരെ നിയമനടപടികൾക്കുള്ള നിർദേശം നൽകിയതായി ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഫെഫ്കക്ക് ഒരു നിലപാടേ ഒള്ളു. ലൈംഗികാതിക്രമമായി ബന്ധപ്പെട്ട കേസുകളിൽ ഒരാൾ പ്രതി ചേർക്കപ്പെട്ടാൽ ഫെഫ്ക അംഗമാണെങ്കിൽ അതിനകത്ത് ഒരു തീർപ്പുണ്ടാകുന്നത് വരെ അംഗത്വത്തിൽ നിന്നും മാറ്റി നിർത്തുക എന്നത് പ്രാഥമിക നടപടിക്രമമാണ്. അതുകൊണ്ട് തന്നെ ഫെഫ്ക ഡയറക്ടർസ് യൂനിയൻ ജനറൽ സെക്രട്ടറിക്കും ഫെഫ്ക റൈറ്റേഴ്‌സ് യൂനിയൻ ജനറൽ സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്. അവർ ഓൺലൈനായി ഒരു കമ്മിറ്റി കൂടി വിഷയത്തിൽ നടപടി എടുക്കും. നിലവിൽ ഐ.സി.സിയിൽ പരാതി ലഭിച്ചിട്ടില്ല' ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇന്നലെയാണ് (ചൊവ്വ) തൊടുപുഴക്കടുത്ത് മുട്ടത്ത് വെച്ച് യുവനടി നൽകിയ പരാതിയിൽ രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് മാറി നിൽക്കാൻ അഭിഭാഷകൻ നിർദേശം നൽകിയതിനെ തുടർന്ന് സ്വന്തം വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കോട്ടയത്ത് നിന്നും തൊടുപുഴ വഴി സംസ്ഥാനം വിടാനായിരുന്നു രഞ്‌ജിത്തിന്റെ പദ്ധതി. എന്നാൽ കൃത്യമായ വിവരം ലഭിച്ചതോടെ ഇടുക്കി എസ്.പിയുടെ നിർദേശ പ്രകാരമാണ് രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് കൊച്ചിയിലേക്കെത്തിച്ച സംവിധായകനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബി.പി നില സാധാരയായതിനെ തുടർന്ന് പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടത്. വൈദ്യ പരിശോധനക്ക് ശേഷം രഞ്‌ജിത്തിനെ കാക്കനാട് സബ് ജയിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

