ബി.ജെ.പിയെ അനുകൂലിക്കുന്നത് തെറ്റായ സന്ദേശം നൽകും; ആലഞ്ചേരിക്കെതിരെ രൂക്ഷ വിമർശനവുമായി ഫാദർ പോൾ തേലക്കാട്ട്
text_fieldsജോർജ് ആലഞ്ചേരി, ഫാദർ പോൾ തേലക്കാട്ട്
തിരുവനന്തപുരം: ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരാണെന്ന സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ ഫാദർ പോൾ തേലക്കാട്ട്. പ്രത്യയശാസ്ത്രം തിരുത്താത്ത ബി.ജെ.പിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മതമേലധ്യക്ഷന്മാർ ഒരു രാഷ്ട്രീയ പാർട്ടിയെ പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ലെന്നും പോൾ തേലക്കാട്ട് മീഡിയ വണിനോട് പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതരാണെന്നും കേരളത്തിലെ സാഹചര്യം നോക്കി മാത്രം അത്തരത്തിൽ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും പോൾ തേലക്കാട്ട് വ്യക്തമാക്കി.
'ക്രൈസ്തവർ കേരളത്തിൽ അരക്ഷിതരല്ലാത്തതിന് കാരണം കേരളം ഒരു സെക്യുലർ സ്റ്റേറ്റ് ആണ് എന്നതാണ്. അതാര് ശ്രമിച്ചാലും അങ്ങനെയല്ലാതാകും എന്ന് തോന്നുന്നില്ല. കർണാടകയിൽ ക്രൈസ്തവരെ അടിച്ചോടിക്കണമെന്ന് മന്ത്രി തന്നെ ആഹ്വാനം ചെയ്തത് ഇക്കഴിഞ്ഞ ഇടക്കാണ്. അതൊക്കെ കേരളത്തിന് പുറത്ത് ഉത്തർപ്രദേശിലും ഗുജറാത്തിലുമൊക്കെ ധാരാളം നടക്കുന്നുമുണ്ട്. മതമേലധ്യക്ഷന്മാർ കക്ഷി രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതം.
ഒരു രാഷ്ട്രീയ പാർട്ടിയെയും പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ല. വ്യക്തിതാല്പര്യങ്ങൾ ഉണ്ടാവാം. എന്നാൽ ദൈവത്തിന്റെ അധികാരത്തിന്റെ മേൽ ഇരിക്കുമ്പോൾ പാലിക്കേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം. ആരെയും അകറ്റുന്നതോ അകൽച്ചക്ക് കാരണമാവുന്നതോ ആയ പ്രസ്താവനകൾ ഉപേക്ഷിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

