പോളിങ് ബൂത്തുകളിലെ തിരക്ക് യു.ഡി.എഫിന് അനുകൂലം; റെക്കോഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും -ഫാത്തിമ തഹിലിയ
text_fieldsഫാത്തിമ തഹിലിയ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ സമയങ്ങളിൽ സംസ്ഥാനത്ത് മികച്ച പോളിങ്ങാണ് രേഖപ്പെടുത്തന്നത്. കേരളം ഉറ്റുനോക്കുന്ന കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിലെ ബൂത്തുകളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോളിങ് ബൂത്തുകളിലെ ഈ തിരക്ക് യു.ഡി.എഫിന് അനുകൂലമാണെന്നും റെക്കോഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. പേരാമ്പ്രയിലെ ജനങ്ങൾ മാറ്റത്തിനാണ് വോട്ട് ചെയ്യുക. കാര്യങ്ങൾ തുറന്നു പറയുമ്പോൾ പരാതികൾ ഉണ്ടാവുക സ്വാഭാവികമാണെന്നും ഫാത്തിമ പറഞ്ഞു.
തുടർച്ചയായ രണ്ട് തവണ എം.എൽ.എ ആയ ടി.പി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. പ്രായംകൊണ്ടും അനുഭവ സമ്പത്തുകൊണ്ടും ഏറെ മുമ്പിലുള്ള ടി.പി. രാമകൃഷ്ണൻ ഇതുവരെ മൂന്ന് തവണയാണ് പേരാമ്പ്രയിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്കെത്തിയത്. സമൂഹമാധ്യമങ്ങളിലും പരസ്യ പ്രചാരണത്തിലും വാശിയേറിയ പോരാട്ടം കാഴ്ചവെച്ച ഇരു മുന്നണികളും ഒട്ടനവധി തവണയാണ് പല വിവാദങ്ങളിൽ കുടുങ്ങിയത്. അതേസമയം നവമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റുമായി ബന്ധപ്പെട്ട എൽ.ഡി.എഫിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വീടുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്നും ഫാത്തിമ തഹിലിയ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതേസമയം യു.ഡി.എഫ് 100 സീറ്റുകൾ നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റും പേരാവൂർ സ്ഥാനാർഥിയുമായ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. എന്നാൽ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

