ഫാത്തിമയുടെ മരണം: മദ്രാസ് ഐ.ഐ.ടി അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും
text_fieldsചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസിൽ കുറ്റാരോപിതരായ മൂന്ന് അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും. അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ ഖര, മിലിൻഡ് ബ്രഹ്മി എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക.
ഇന്നലെ ഐ.ഐ.ടി ഗസ്റ്റ് ഹൗസിലെത്തിയ അന്വേഷണ സംഘം മൂന്ന് അധ്യാപകരെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മൂന്നു പേരെ പ്രത്യേകമായാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വിദ്യാർഥികളടക്കം മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു.
അധ്യാപകർക്ക് ഇന്നലെ ക്രൈംബ്രാഞ്ച് സമൻസ് അയച്ചുവെങ്കിലും മൂവരും കൂടുതൽ സമയം ചോദിക്കുകയായിരുന്നു. എന്നാൽ, ഈ ആവശ്യം തള്ളിയ അന്വേഷണ സംഘം ഐ.ഐ.ടിയിൽ എത്തി ചോദ്യം ചെയ്യുകയായിരുന്നു.
അതേസമയം, ഫാത്തിമയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടുളള മദ്രാസ് െഎ.െഎ.ടി വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. മലയാളി വിദ്യാർഥികളായ അസർ മൊയ്തീൻ, ജസ്റ്റിൻ തോമസ് എന്നിവരാണ് ‘ചിന്താബാർ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സമരം നടത്തുന്നത്.
പൊലീസ് കേസ് അന്വേഷിക്കുന്നതിനാൽ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് െഎ.െഎ.ടി അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.