തളിപ്പറമ്പിൽ 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
text_fieldsതളിപ്പറമ്പ്: കുറുമാത്തൂരിൽ 13കാരി ബലാത്സംഗത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രതിയെ തളിപ്പറമ്പ സി.ഐ എൻ.കെ സത്യനാഥന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി ബലാത്സംഗത്തിനിരയാക്കിയത്. ലോക്ഡൗണിന് ശേഷം ഇയാള്‍ വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.
സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നെങ്കിലും പിതാവിന്റെ സമ്മർദ്ദത്തെ തുടർന്ന് ബന്ധുവായ പത്താംക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മൊഴിയിലെ വൈരുധ്യം സംശയത്തിനിടയാക്കി. തുടർന്ന് വനിതാ പൊലീസുകാരും കൗൺസിലർമാരും സംസാരിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
മജിസ്‌ട്രേറ്റിനു മുൻപിലും പെൺകുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തി. ഇതോടെ പിതാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.