ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മകളും മരിച്ചു
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മകളും മരിച്ചു. പിരപ്പൻകോട് വേളാവൂർ കൈതറ പ്ലാവിള വീട്ടിൽ താമസിക്കുന്ന ഷിബുവിന്റെയും സന്ധ്യയുടെയും മകൾ അലംകൃതയാണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.
എം.സി റോഡിൽ വെഞ്ഞാറമൂട് ജങ്ഷൻ കഴിഞ്ഞുള്ള പള്ളിക്ക് സമീപം ശനിയാഴ്ച രാവിലെ 6.40 ഓടെയായിരുന്നു അപകടം. ലാബിനു മുന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു അലംകൃതയും പിതാവും. ഇവരുടെ നേരെ ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു. അലംകൃതയുടെ അച്ഛൻ ഷിബു സംഭവദിവസം തന്നെ മരിച്ചിരുന്നു.
അപകടസമയത്ത് ആംബുലൻസ് ഓടിച്ചത് നഴ്‌സാണെന്ന് കണ്ടെത്തിയിരുന്നു. ഇടുക്കിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ആംബുലൻസാണ് നിയമന്ത്രണം വിട്ട് ബൈക്കിലിടിച്ചത്.
ഡ്രൈവറായ വിനീതും നഴ്‌സായ അമലുമാണ് ആംബുലൻസിലുണ്ടായിരുന്നത്. ഇടുക്കിയിൽനിന്ന് തിരികെ വരുന്നതിനിടെ ഡ്രൈവർ ക്ഷീണിതനായതോടെ നഴ്‌സിനെ വാഹനമോടിക്കാൻ ഏൽപ്പിച്ചെന്നാണ് കരുതുന്നത്. ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

