വിവാഹിതയായ മകൾക്ക് മാനസിക രോഗം ആരോപിച്ച് പിതാവ്; അനുകൂല ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: പ്രേമവിവാഹം ചെയ്ത മകൾക്ക് മാനസിക രോഗമാണെന്നാരോപിച്ച് പിതാവ് നൽകിയ ഹരജിക്ക് അനുകൂലമായ മജിസ്ട്രേറ്റിെൻറ ഉത്തരവ് ഹൈകോടതി റദ്ദാക്കി. രോഗമുണ്ടെന്നതിന് തെളിവുകളൊന്നുമില്ലാതിരുന്നിട്ടും യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കാനുള്ള ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി ഉത്തരവാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് റദ്ദാക്കിയത്. ആലപ്പുഴ േചർത്തല സ്വദേശി എം.എൻ. പ്രസാദ്, ഭാര്യ എസ്. ശാലിനി എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ശാലിനിയെ തട്ടിക്കൊണ്ടുപോയി എന്ന പിതാവിെൻറ പരാതിയിൽ കേസെടുത്ത് അന്വേഷിച്ചെങ്കിലും യുവതിക്ക് മാനസികാസ്വാസ്ഥ്യമില്ലെന്നും ഭർത്താവിനൊപ്പം സന്തോഷത്തോടെ കഴിയുന്ന അവരെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളി പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി. എന്നാൽ, മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിവാഹം നിലനിൽക്കുന്നതല്ലെന്നും കാട്ടി പിതാവ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് പരിശോധനയും ചികിത്സയും നിർദേശിച്ച് ജനുവരി 24ന് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുണ്ടായത്.
മാനസിക രോഗിയെന്ന് ആരോപിക്കുന്ന 33കാരിയോട് സംസാരിച്ചപ്പോൾ സാധാരണ ബുദ്ധിയും സമചിത്തതയും ഉയർന്ന യോഗ്യതയുമുള്ളയാളാണെന്ന് ബോധ്യമായതായി ഹൈകോടതി പറഞ്ഞു. മറ്റൊരു വിവാഹത്തിന് തയാറാവാതെ പ്രേമിച്ചയാളെ വിവാഹം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന പിതാവടക്കം ബന്ധുക്കൾ അഭിഭാഷകയായ സഹോദരിയുടെ സഹായത്തോടെ ബന്ധം തകർക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് കോടതി വിലയിരുത്തി. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹം വേർപെടുത്തണമെങ്കിൽ മൂന്നാമതൊരാളുടെ ഇടപെടലിലൂടെ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.