പുലി കമ്പിയിൽ കുടുങ്ങിയ സംഭവത്തിൽ സ്ഥലമുടമയുടെ അറസ്റ്റ്: വനം വകുപ്പിനെതിരെ നാട്ടുകാർ
text_fieldsപുലി കമ്പിയിൽ കുടുങ്ങിയ സംഭവത്തിൽ സ്ഥലമുടമയുടെ അറസ്റ്റ്: വനം വകുപ്പിനെതിരെ നാട്ടുകാർ
സുൽത്താൻ ബത്തേരി: മൂലങ്കാവിനടുത്തെ ഓടപ്പള്ളം പള്ളിപ്പടിയിൽ പുലി കമ്പിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് സ്ഥലമുടമയെ അറസ്റ്റ് ചെയ്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാർ. കഴിഞ്ഞ ഏഴിനാണ് പുള്ളിപ്പുലി കമ്പിയിൽ കുടുങ്ങിയത്. പ്രശ്നത്തിൽ കർഷക സംഘടനകളും ഇടപെടാനുള്ള ഒരുക്കത്തിലാണ്. പള്ളിപ്പടിയിൽ ഏലിയാസിെൻറ വീടിനോട് ചേർന്നുള്ള വേലിക്കടുത്താണ് പുള്ളിപ്പുലി കുടുങ്ങിയത്.
വിവരം വനം വകുപ്പിനെ അറിയിച്ചതും ഏലിയാസിെൻറ വീട്ടുകാരാണ്. തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ പുലിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. മണിക്കൂറുകൾക്കുശേഷം മൂലങ്കാവിൽ വെച്ച് മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ കാട്ടിൽ കൊണ്ടുപോയിവിട്ടു.
അതേദിവസം തന്നെ വനം വകുപ്പ് ഏലിയാസിനെ കസ്റ്റഡിയിലെടുത്തു. ജാമ്യം ലഭിക്കാത്ത കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. പുലി കമ്പിയിൽ കുടുങ്ങിയ സംഭവത്തിൽ ഏലിയാസ് നിരപരാധിയാണെന്നാണ് അദ്ദേഹത്തിെൻറ വീട്ടുകാരും നാട്ടുകാരും പറയുന്നത്. പുലി ഇറങ്ങാൻ ഒരു സാധ്യതയുമില്ലാത്ത സ്ഥലമാണ് ഓടപ്പള്ളം മേഖല. മുമ്പൊരിക്കലും പുലി ഇവിടെ എത്തിയിട്ടില്ല. കാട്ടുമൃഗങ്ങളെ ഉപദ്രവിച്ചാൽ കേസിൽപെടുമെന്ന് ബോധ്യമുള്ളവരാണ് മേഖലയിലെ സകലരും.
കാട്ടുപന്നി, കാട്ടാട് എന്നിവയൊക്കെ ധാരളമെത്തുന്ന സ്ഥലങ്ങളാണ് ഓടപ്പള്ളം, പള്ളിപ്പടി, കരിവള്ളിക്കുന്ന്, വടച്ചിറക്കുന്ന് എന്നിവ. പുലി കമ്പിയിൽ കുടുങ്ങിയ സംഭവത്തോടെ ഈ ഭാഗത്തെ ജനം കാട്ടുമൃഗങ്ങളെ കൂടുതൽ പേടിക്കുന്ന അവസ്ഥയാണ്. തോട്ടത്തിലെ വേലിയിലോ, മറ്റോ മൃഗം അകപ്പെട്ടാൽ കേസിൽ കുടുങ്ങുമെന്ന പേടി എല്ലാവർക്കുമുണ്ട്. പുലി കുടുങ്ങിയ പള്ളിപ്പടിയിൽനിന്നു വള്ളുവാടി വനത്തിലേക്ക് കഷ്ടിച്ച് രണ്ട് കിലോമീറ്ററാണുള്ളത്.
വനത്തിൽ നിന്നാണ് മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലെത്തുന്നത്. മൃഗങ്ങൾ വനത്തിൽനിന്നു പുറത്തിറങ്ങാതിരിക്കാനുള്ള സജ്ജീകരണങ്ങളാണ് വനം വകുപ്പ് അടിയന്തരമായ ഒരുക്കേണ്ടത്.
ഓടപ്പള്ളത്തെ സംഭവം സ്വതന്ത്ര കർഷക സംഘടനകളായ എഫ്.ആർ.എഫ്, ഹരിതസേന തുടങ്ങിയവ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. ഇക്കാര്യമുന്നയിച്ച് ഹരിതസേന അടുത്ത ദിവസം കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹരിതസേന ജില്ല പ്രസിഡൻറ് പി.എം. സുരേന്ദ്രൻ മാസ്റ്റർ പറഞ്ഞു. പ്രശ്നം അടുത്ത ദിവസം ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് സമരപരിപാടികൾ തീരുമാനിക്കുമെന്ന് എഫ്.ആർ.എഫ് സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.