വിഷുവിന് മരിച്ച വയോധികയെ ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല; പഞ്ചായത്ത് അംഗവും പൊലീസും ചേർന്ന് സംസ്കരിച്ചു
text_fieldsചെറുതുരുത്തി: ഏറ്റുവാങ്ങാൻ ബന്ധുക്കളാരും എത്താതിരുന്നതിനെ തുടർന്ന് വയോധികയുടെ മൃതദേഹം പഞ്ചായത്ത് അംഗവും പൊലീസും ചേർന്ന് സംസ്കരിച്ചു. വരവൂർ സ്കൂളിന് സമീപം താമസിക്കുന്ന മേലെപുരക്കൽ വീട്ടിൽ പരേതനായ ചാമിയുടെ മകൾ ദേവകിയുടെ (കമലം -77) ഭൗതിക ശരീരമാണ് വരവൂർ പഞ്ചായത്ത് ഏഴാം വാർഡ് അംഗം വി.കെ. സേതുമാധവൻ, ചെറുതുരുത്തി എസ്.ഐ ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്കരിച്ചത്.
തനിച്ച് താമസിച്ചിരുന്ന അവിവാഹിതയായ ദേവകിയെ വിഷുനാളിലാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് മരിച്ചത് കണ്ടത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരുമെത്തിയിരുന്നില്ല. ഇതോടെയാണ് വരവൂർ പഞ്ചായത്ത് ഭാരവാഹികളും ചെറുതുരുത്തി പൊലീസും ചേർന്ന് ഏറ്റുവാങ്ങി സംസ്കരിക്കാൻ തീരുമാനിച്ചത്. ചെറുതുരുത്തി അഡീഷനൽ എസ്.ഐ ഡെയ്സി, പൊലീസ് ഉദ്യോഗസ്ഥരായ സി.എം. ബദുറുദ്ദീൻ, ജയശ്രീ, ജിനേഷ് എന്നിവർ ചേർന്ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിലാണ് സംസ്കരിച്ചത്. സംസ്കരിച്ച വിവരം പൊലീസ് ഇവരുടെ ബന്ധുക്കളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.