മൂവാറ്റുപുഴയിലേത് കൂട്ട ആത്മഹത്യയെന്ന് നിഗമനം; മരിച്ചത് ദമ്പതികളും കുഞ്ഞും
text_fieldsകൊച്ചി: മൂവാറ്റുപുഴയാറിൽ നിന്ന് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ ഭർത്താവിനെയും മരിച്ച നിലയിൽ പുറത്തെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണനാണ് മരിച്ചത്. ഭാര്യ വിജി, ഇവരുടെ രണ്ട് വയസ്സുള്ള ആൺകുട്ടി എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച പുഴയിൽനിന്ന് ലഭിച്ചിരുന്നു. ദമ്പതികളുടെ മകളെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുന്നുണ്ട്.
സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കൂട്ട ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
പിറവം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ മുളംകുളം പാലത്തിന് സമീപത്തു നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു.
മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇവർ ഭർത്താവിനും മൂത്തമകൾക്കുമൊപ്പം പിറവം പോസ്റ്റ് ഓഫിസ് ജങ്ഷനിലെ ഐശ്വര്യ ഹോട്ടലിൽനിന്ന് പുറത്തിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിറവം പൊലീസും വെള്ളൂർ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
നാരായണനും കുടുംബവും കോതമംഗലത്ത് വാടകക്കാണ് താമസിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വാടക കുടിശ്ശിക വരികയും അവിടെനിന്ന് താമസം മാറേണ്ടതായും വന്നു. മരിച്ച വിജിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നു.
കഴിഞ്ഞദിവസം കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഇവർ സഹായം അഭ്യർഥിച്ച് എത്തി. തുടർന്ന് പൊലീസുകാർ ഇവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുകയും നെല്ലിക്കുഴിയിൽ താൽക്കാലികമായി താമസിക്കാൻ വാടകവീട് ഏർപ്പാടാക്കുകയും ചെയ്തു. സ്റ്റേഷനിൽനിന്ന് ഇവർ മടങ്ങിയതിന് പിന്നാലെയാണ് അമ്മയെയും കുഞ്ഞിനെയും പുഴയിൽ മരിച്ച നിലയിൽ കണ്ടത്.
ഇത് കടുത്ത സാമ്പത്തിക ബാധ്യത മൂലമുള്ള കൂട്ട ആത്മഹത്യാ ശ്രമമാണോ, അതോ ആറ്റിൽ വീണുണ്ടായ അപകടമാണോ എന്നത് ഉൾപ്പെടെ വിവിധ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

