18 വർഷം മുമ്പ് മരിച്ച യുവതിയുടെ മരണ സർട്ടിഫിക്കറ്റ് നൽകാൻ നടപടി
text_fieldsകൊച്ചി: 18 വർഷം മുമ്പ് ഭർത്താവിന്റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച യുവതിയുടെ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ നടപടി തുടങ്ങിയതായി ഫോർട്ട്കൊച്ചി സബ്കലക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശി ബേബിയുടെ പരാതിയിലാണ് നടപടി. ബേബിയുടെ സഹോദരി ഷാനി 2004 ലാണ് ഭർതൃഗൃഹത്തിൽ വിഷം ഉള്ളിൽചെന്ന് മരിച്ചത്.
കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് സർട്ടിഫിക്കറ്റ് നൽകാൻ സബ്കലക്ടറോട് നിർദേശിച്ചത്. മരണം യഥാസമയം മുളന്തുരുത്തി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യാതിരുന്നതിനാലാണ് മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായത്. ഒരു വർഷത്തിനുശേഷം രജിസ്റ്റർ ചെയ്യാത്ത മരണം ആർ.ഡി.ഒയുടെ അനുമതിയോടെ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നാണ് നിയമം. 2020 നവംബർ രണ്ടിന് സബ്കലക്ടർ മുമ്പാകെ അപേക്ഷ സമർപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കുടുംബ സ്വത്ത് പോക്കുവരവ് ചെയ്യുന്നതിനാണ് സർട്ടിഫിക്കറ്റ് വേണ്ടിവന്നതെന്ന് പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

